യുഎഇ രാജകുമാരിയുടെ തിരോധാനം സംബന്ധിച്ച് വിവാദത്തിലെ ഇന്ത്യയുടെ ഇടപെടല്‍ അന്താരാഷ്ട്ര മനുഷ്യവകാശ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍. ദുബയ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്ദുമിന്റെ പുത്രി ഷെയ്ഖ ലാത്തിഫയുടെ തിരോധാന വിവാദത്തിലാണ് പ്രതികരണം. സുഹൃത്തുക്കളായ ഫ്രഞ്ച്-യുഎസ് ഇരട്ട പൗരത്വമുള്ള ഹെര്‍വെ ജീന്‍ പിയറി ജൂബെര്‍ട്ട്, ലത്തീഫയുടെ സുഹൃത്ത് ടിന ജോഹെയ്നന്‍ എന്നിവര്‍ക്കൊപ്പം യുഎഇയില്‍ നിന്നും പലായനം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഗോവന്‍ തീരത്തിന് സമീപം വച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ പിടിയില്‍ പെടുകയും ഇവരെ തിരിച്ചയക്കുകയുമായിരുന്നു എന്നാണ് റിപോര്‍ട്ട്. ഇതിന് ശേഷം ലത്തീഫ യുഎഇയില്‍ വീട്ടുതടങ്കലിലാണെന്ന് ലത്തീഫയുടെ അഭിഭാഷകന്റെ ആരോപണം. ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ വച്ച തങ്ങള്‍ സഞ്ചരിച്ച ബോട്ട് സായുധസംഘം പിടിച്ചെടുത്തെന്നും താന്‍ കൊല്ലപ്പെട്ടേക്കുമെന്നും അറിയിച്ചുകൊണ്ടുള്ള വീഡിയോ ലത്തീഫ പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. യുഎഇയില്‍ പിതാവില്‍ നിന്നും തനിക്ക് പീഡനം ഏല്‍ക്കേണ്ടി വന്നതിനാലാണ് രാജ്യം വിട്ടതെന്നും വീഡിയോയില്‍ ലത്തീഫ പറയുന്നുണ്ടായിരുന്നു. സംഭവത്തില്‍ ഇടപെട്ടത് ഇന്ത്യന്‍ സര്‍ക്കാരാണെന്ന് അന്നുതന്നെ ആരോപണം ഉയരുകയും ചെയ്തിരുന്നു. എന്നാല്‍ യുഎഇയില്‍ തിരിച്ചെത്തിയത് മുതല്‍ ഷെയ്ഖ ലത്തീഫ അജ്ഞാത സ്ഥലത്ത് അന്യായ തടങ്കലിലാണെന്നും ആംനസ്റ്റി ഇന്‍ര്‍നാഷനല്‍ ആരോപിക്കുന്നു. ഇത്തരത്തില്‍ ഇന്ത്യയിലും യുഎഇയിലും അനധികൃതമായി തടഞ്ഞുവയ്ക്കുനതും, പീഡിപ്പിക്കുന്നതും അന്താരാഷ്ട്ര മനുഷ്യാവകാശങ്ങളുടെ തുടര്‍ച്ചയായ ലംഘനങ്ങളാണെന്നും സംഘടന ആരോപിക്കുന്നു. ഇന്ത്യന്‍ തീരത്തിന് 20 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് കൂടി സഞ്ചരിച്ച് ഷെയ്ഖ ലത്തീഫയെയും സംഘത്തെയും ബലം ഇന്ത്യന്‍ കമാന്‍ഡോകള്‍ ബലം പ്രയോഗിച്ച് കപ്പലില്‍ കയറ്റുകയും ക്യാപ്റ്റന്‍ ഉള്‍പ്പെടെയുള്ളവരെ മര്‍ദിക്കുകയും ചെയ്‌തെന്നാണ് സംഭവത്തില്‍ ദൃക്‌സാക്ഷികളുടെ ആരോപണം. ഇവരെ തോക്കിന്‍ മുനയില്‍ നിര്‍ത്തുകയും ലത്തീഫയെ വലിച്ചിഴത്ത് കപ്പലില്‍ കയറ്റുകയും ചെയ്തു. രാഷ്ട്രീയ സംരക്ഷണം ഉള്ളവ്യക്തിയാണ് താന്‍ എന്ന് ലത്തീഫ അറിയിച്ചിട്ടും ഉദ്യോഗസ്ഥര്‍ ചെവിക്കൊണ്ടില്ലെന്നും ആംനസ്റ്റി ആരോപിക്കുന്നു. അന്താരാഷ്ട്ര പീഡനങ്ങളും മോശം പെരുമാറ്റങ്ങളും തടയുന്ന സിവില്‍ പൊളിറ്റിക്കല്‍ റൈറ്റ്‌സ് എന്ന പേരിലുള്ള അന്താരാഷ്ട്ര ഉടമ്പടിയുടെ ഭാഗമാണ് ഇന്ത്യ. എന്നിട്ടും ഇന്ത്യന്‍ അധികൃതകര്‍ ഷെയ്ഖ ലത്തീഫയെ നേരിട്ട രീതി നിയമങ്ങളുടെ നഗ്നമായലംഘനമാണെന്നും മനുഷ്യാവകാശ സംഘടന പറയുന്നു. രാജകുമാരിയെ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിടാന്‍ യുഎഇ തയ്യാറാവണം. ലത്തീഫയെ തടഞ്ഞുവച്ച സംഭവത്തില്‍ ഇന്ത്യന്‍ സേനയുടെ പങ്ക് അന്വേഷിക്കണമെന്ന ഇന്ത്യന്‍ സര്‍ക്കാരിനോടും അംനസ്റ്റി ആവശ്യപ്പെടുന്നു. രാജകുമാരിക്കൊപ്പം ഉണ്ടായിരുന്നവരെ സേനാംഗങ്ങള്‍ മര്‍ദിച്ചിട്ടുണ്ടോ എന്ന പരിശോധിക്കണമെന്നും, അത്തരം സംഭവങ്ങളില്‍ നടപടിവേണമെന്നും ആംനസ്റ്റി ആവശ്യപ്പെടുന്നു. അതേസമയം മാര്‍ച്ചില്‍ നടന്ന സംഭവത്തെ കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അറിവുണ്ടായിരുന്നെന്ന് പിന്നീട് ദേശീയ മാധ്യമ റിപോര്‍ട്ടുകളും പുറത്തുവന്നിരുന്നു.