ഐസിസിൽ നിന്നും തിരിച്ചുവരുന്ന സ്ത്രീകളും കുട്ടികളും ഉയർത്തുന്ന ഭീഷണികളെ ബ്രിട്ടൻ കുറച്ചുകാണുന്നതായി റിപ്പോർട്ട്. ലണ്ടനിലെ കിങ്സ് കോളജ് പുറത്തിറക്കിയ ഒരു പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. സിറിയ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നും ‘ഇസ്ലാമിക് സ്റ്റേറ്റ് വിട്ട്’ തിരിച്ചെത്തിയ ധാരാളം പേർ ബ്രിട്ടനിലുണ്ട്. ഇവരെ വേണ്ടവണ്ണം നിരീക്ഷിക്കാൻ സർക്കാർ സംവിധാനങ്ങൾ സജ്ജമല്ലെന്നാണ് പഠനം പറയുന്നത്. ഇവരിൽ എത്ര സ്ത്രീകളും കുട്ടികളുമുണ്ടെന്ന വിവരം പോലും അധികൃതരുടെ പക്കലില്ല. ഈ നിർണായകമായ പ്രശ്നം വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കപ്പെട്ടിട്ടില്ലെന്ന് പഠിതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഐസിസ് വിട്ടുവരുന്ന സ്ത്രീകളെക്കുറിച്ച് മതിയായ വിവരങ്ങൾ സർക്കാരിന്റെ പക്കലില്ലെന്നാണ് കണ്ടെത്തൽ. ഇറാഖിലും സിറിയയിലുമായി 850ഓളം ബ്രിട്ടീഷ് പൗരന്മാർ ഇതിൽ 145 സ്ത്രീകളും 50 കുട്ടികളുമുണ്ട്. യുകെയിലേക്ക് ഐസിസ് വിട്ട് തിരിച്ചെത്തിയത് 425 പേരാണ്. ഇവരിൽ രണ്ട് സ്ത്രീകളും നാല് മൈനർമാരുമുണ്ടെന്നാണ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഈ വിഷയത്തിൽ ഔദ്യോഗികമായി വിവരങ്ങൾ ശേഖരിച്ചു വെച്ചിട്ടില്ല എന്നത് കാര്യങ്ങളെ വിലകുറച്ച് കാണുന്നതിനെ സൂചിപ്പിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇറാഖിലും സിറിയയിലും 2013നും 2018നും ഇടയിൽ ഐസിസിൽ ചേർന്ന വിദേശികളുടെ എണ്ണം 41,490 ആണ്, ഇവരിൽ 4,761 സ്ത്രീകളാണുള്ളത്. 4,640 പേർ മൈനർമാരും.