ഇന്തോനേഷ്യയില്‍ സഹോദരന്‍ ബലാത്സംഗം ചെയ്തതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ 15കാരിക്ക്, ഗര്‍ഭഛിദ്രം നടത്തിയത്തിയെന്ന കുറ്റത്തിന് ആറ് മാസം തടവ് ശിക്ഷ. ഇന്‍ഡോനേഷ്യയിലെ സുമാത്രയിലാണ് സംഭവം. 17കാരനായ സഹോദരനാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. സുമാത്രയിലെ മുവാര ബുലിയാന്‍ ജില്ല കോടതിയാണ് ശിക്ഷ വിധിച്ചത്. ശിശു സംരക്ഷണ നിയമ പ്രകാരമായിരുന്നു പെണ്‍കുട്ടിക്കെതിരെ കേസെടുത്തത് കോടതി വക്താവ് പറയുന്നു. ബലാത്സംഗ കുറ്റത്തിന് പെണ്‍കുട്ടിയുടെ സഹോദരനെ രണ്ട് വര്‍ഷത്തെ തടവിന് കോടതി ശിക്ഷിച്ചിട്ടുണ്ട്. ഗര്‍ഭിണികളുടെ ജീവന് ഭീഷണിയുള്ള സാഹചര്യത്തില്‍ മാത്രമാണ് ഇന്തോനേഷ്യ ഗര്‍ഭഛിദ്രം അനുവദിക്കുന്നത്. ആറ് മാസം പിന്നിട്ട ഗര്‍ഭങ്ങള്‍ നീക്കം ചെയ്യാന്‍ ഇന്തോനേഷ്യന്‍ നിയമം അനുവദിക്കുന്നില്ല. ഗര്‍ഭഛിദ്രത്തിന് സഹായം നല്‍കിയ പെണ്‍കുട്ടിയുടെ അമ്മയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഒരു എണ്ണപ്പന തോട്ടത്തില്‍ നിന്നും ആണ്‍ ഭ്രൂണം കണ്ടെടുത്തതോടെയാണ് കേസിന്റെ തുടക്കം. പെണ്‍കുട്ടിക്ക് ഒരു വര്‍ഷം തടവും സഹോദരന് ഏഴ് വര്‍ഷം തടവും ശിക്ഷയായി വിധിക്കണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ഇന്തോനേഷ്യയിലെ കര്‍ശനമായ ഗര്‍ഭഛിദ്ര നിയന്ത്രണ നിയമങ്ങള്‍ ലോകവ്യാപകമായി വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. പലരും നിയമവിരുദ്ധ ക്ലിനിക്കുകളില്‍ അബോഷനായി പോകുന്ന സാഹചര്യം ഇതുണ്ടാക്കുന്നു. 2013ലെ ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം മുപ്പത് ശതമാനം മുതല്‍ 50 ശതമാനം വരെ മരണങ്ങളാണ് ഇന്തോനേഷ്യയിലെ ഗര്‍ഭിണികള്‍ക്കിടയില്‍ അബോഷന്‍ മൂലമുണ്ടാകുന്നത്.