സൗദി അറേബ്യയില്‍ സ്ത്രീകള്‍ വാഹനമോടിക്കുന്നതിന് നിലവിലുണ്ടായിരുന്ന നിരോധനം ഇന്നത്തോടെ ഓദ്യോഗികമായി നീക്കി. വനിത അവകാശ പ്രവര്‍ത്തകരുടെ ദീര്‍ഘകാലമായ ആവശ്യത്തിന്റേയും പോരാട്ടത്തിന്റേയും ഫലമായാണ് സൗദി ഭരണകൂടത്തിന്റെ ചരിത്രപരമായ തീരുമാനം. കിരീടാവകാശി സല്‍മാന്‍ രാജകുമാരന്റെ പരിഷ്‌കരണ നയങ്ങളുടെ ഭാഗമായാണ് ഇത് സാധ്യമായത്. ആവശ്യങ്ങള്‍ക്ക് പുറത്തുപോകാന്‍ പുരുഷന്മാരായ ബന്ധുക്കളുടേയോ ഡ്രൈവര്‍മാരുടേയോ സഹായം തേടാന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരായിരുന്നു. ഇത് ഇനി മുതല്‍ ആവശ്യമില്ലാതായിരിക്കുന്നു. ഞങ്ങള്‍ക്കിനി പുറത്തുപോകാന്‍ ഒരു പുരുഷന്‍ കൂടെ വേണമെന്നില്ല എന്നാണ് ഫാര്‍മസി വിദ്യാര്‍ത്ഥിനിയായ 21കാരി ഹാതൂണ്‍ ബിന്‍ ദാഖില്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞത്. ഈ മാസം ആദ്യം മുതല്‍ തന്നെ സ്ത്രീകള്‍ക്ക് സൗദി ഗവണ്‍മെന്റ് ഡ്രൈവിംഗ് ലൈസന്‍സ് കൊടുത്തുതുടങ്ങിയിരുന്നു. 2010ഓടെ 30 ലക്ഷത്തോളം സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് കിട്ടിയേക്കും. റിയാദിലും ജിദ്ദയിലുമെല്ലാം സ്ത്രീകള്‍ക്കുള്ള കാര്‍ ഡ്രൈവിംഗ് പരിശീലനവും ഹാര്‍ലി ഡേവിസണ്‍ ബൈക്കുകള്‍ ഓടിക്കാനുള്ള അവസരവും മറ്റും ഒരുക്കിയിരുന്നു. സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് മേഖലയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സൗദി ലക്ഷ്യമിടുന്നു. അതേസമയം ഡ്രൈവിംഗ് വിലക്ക് ലംഘിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ടിരുന്ന 17 സ്ത്രീകളില്‍ ഒമ്പത് പേര്‍ ജയിലില്‍ തുടരുകയാണ്. സ്ത്രീകളുടെ ഡ്രൈവിംഗ് അവകാശത്തിന് വേണ്ടി പോരാടിയ വനിതകളെ രാജ്യദ്രോഹികളെന്നും വഞ്ചകരെന്നുമാണ് പല സൗദി പത്രങ്ങളും വിശേഷിപ്പിച്ചിരുന്നത്. കഴിഞ്ഞ ആഴ്ച പോലും രണ്ട് സ്ത്രീകള്‍ അറസ്റ്റിലായിരുന്നു.