ഗൃഹലക്ഷ്മി മാസികയുടെ മുഖചിത്രമായി പ്രസിദ്ധീകരിച്ച മുലയൂട്ടുന്ന സ്ത്രീയുടെ ചിത്രത്തിൽ അശ്ലീലം കാണാനാകില്ലെന്ന് ഹൈക്കോടതി. ചിത്രത്തിൽ സ്ത്രീകളെ മാന്യതയില്ലാതെ ചിത്രീകരിക്കുന്നില്ല. ഒരാൾക്ക് അശ്ലീലമായി തോന്നുന്നത് മറ്റൊരാൾക്ക് കവിതയായി തോന്നാമെന്ന് കോടതി പറഞ്ഞു. ഗൃഹലക്ഷ്മിയുടെ കവര്‍ ചിത്രമായി വന്ന മുലയൂട്ടുന്ന അമ്മയുടെ ചിത്രം പോക്സോ നിയമങ്ങളുടെ ലംഘനമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. സ്ത്രീകളെ മോശമായി ചിത്രീകരിച്ചെന്നും ഹര്‍ജിക്കാരൻ ആരോപിച്ചു.മാർച്ച് എട്ടിനാണ് ചീഫ് ജസ്റ്റിസ്സായിരുന്ന ആന്റണി ഡൊമിനിക്, ജസ്റ്റിസ് ഡാമ ശേഷാദ്രി നായിഡു തുടങ്ങിയവർ പരിഗണനയ്ക്കെടുത്തത്. ഹരജിക്കാർ ആരോപിക്കുന്ന അശ്ലീലം തങ്ങൾ എത്ര ശ്രമിച്ചിട്ടും ചിത്രത്തിൽ കണ്ടെത്താനായില്ലെന്ന് ഇരുവരും പറഞ്ഞു. സൗന്ദര്യം കുടികൊള്ളുന്നത് നോക്കുന്നയാളുടെ കണ്ണുകളിലാണെന്നും കോടതി വ്യക്തമാക്കി. കലാസൃഷ്ടികൾ മനുഷ്യശരീരത്തെ എന്നും ആസ്വദിക്കുകയും ആഘോഷിക്കുകയും ചെയ്തിട്ടുണ്ടെന്ന് കോടതി പറഞ്ഞു. അജന്തയിലെ കലാസൃഷ്ടികളെ ചൂണ്ടിക്കാട്ടിയ കോടതി അവ ഇന്ത്യൻ മനസ്സിന്റെ പക്വതയെയാണ് കാണിക്കുന്നതെന്നും പറഞ്ഞു. സദാചാരത്തിന്റെയും ഇന്ത്യൻ സംസ്കാരത്തിന്റെയും ലംഘനമാണ് പ്രസ്തുത ചിത്രമെന്ന വാദവും കോടതി തള്ളി.