ഇറാഖിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ഇറാഖി കമ്യൂണിസ്റ്റ് പാർടിക്ക് ചരിത്ര വിജയം. അമേരിക്കൻ വിരുദ്ധചേരിയായ കമ്യൂണിസ്റ്റ്സദറിസ്റ്റ് സഖ്യത്തിൽ മത്സരിച്ച ഇറാഖി കമ്യൂണിസ്റ്റ് പാർടിയുടെ രണ്ട് സ്ഥാനാർഥികൾ പാർലമെന്റിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. 1934ൽ സ്ഥാപിതമായ കമ്മ്യൂണിസ്റ്റ് പാർടിക്ക് ഇതാദ്യമായാണ് ഇറാഖി പാർലമെന്റിൽ പ്രാതിനിധ്യമുണ്ടാകുന്നത്. ഇസ്ലാം മത വിശ്വാസികളുടെ പുണ്യനഗരങ്ങളിലൊന്നായ നജാഫിൽ വനിതയായ സുഹാബ് അൽ ഖതീബ് വിജയിപ്പിച്ചപ്പോൾ ദിഖറിൽ പാർടി സ്ഥാനാർഥിയായ ഹൈഫ അൽ അമീനും വിജയിച്ചു. മുഖ‌്താദ അൽ സദറിന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ വിരുദ്ധചേരിക്കാണ് പാർലമെന്റിൽ മുൻതൂക്കം. എന്നാൽ സദറിസ്‌റ്റ്‐കമ്മ്യൂണിസ്റ്റ് സഖ്യത്തെ സർക്കാർ രൂപീകരിക്കാൻ അനുവദിക്കില്ലെന്നാണ് ഇറാന്റെ നിലപാട്. അമേരിക്കയും എന്തു വിലകൊടുത്തും ഇത് തടയാനാകും ശ്രമിക്കുക. ഇതോടെ ഇറാഖ് കലുഷിതമാവാനുള്ള സാധ്യതയേറുകയാണെങ്കിലും ഇറാഖി കമ്യൂണിസ്റ്റ് പാർടിയുടെ വിജയം മിഡിൽ ഈസ്റ്റ് മേഖലകളിലെ കമ്യൂണിസ്റ്റ് പാർടികൾക്ക് ആവേശം പകരുമെന്നുറപ്പാണ്. ഈയടുത്ത കാലത്തും നിരവധി പ്രവർത്തകർ ഇറാഖിൽ കൊല്ലപ്പെട്ടിട്ടും നിരവധി ഓഫീസുകൾ തകർക്കപ്പെട്ടിട്ടും നിലക്കാത്ത പോരാട്ടത്തിനൊടുവിലാണ് ഇറാഖി കമ്യൂണിസ്റ്റ് പാർടിയുടെ നേട്ടം.2008 മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷിനെ ചെരിപ്പെറിഞ്ഞ പത്രവ്രർത്തക മുംതാസ അൽ സെയ്‌ദിയും തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടുണ്ട്.