തന്റെ ജീവനു ഭീഷണിയുണ്ടെന്നും ഏതു നിമിഷവും ബലാത്സംഗം ചെയ്യപ്പെടാനോ കൊല്ലപ്പെടാനോ സാധ്യതയുണ്ടെന്നും കത്വ കേസിൽ പെൺകുട്ടിക്കു വേണ്ടി ഹാജരാവുന്ന അഭിഭാഷക ദീപിക സിങ് രജാവത്ത്. തന്നെ നിശബ്ദയാക്കാനുള്ള ശ്രമങ്ങളാണ് നാലുകോണിൽ നിന്നും നടക്കുന്നത്. ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ തനിക്ക് സുരക്ഷ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും ദീപിക മാധ്യമങ്ങളോടു പറഞ്ഞു. ഞങ്ങൾ നിന്നോട് പൊറുക്കില്ല എന്നായിരുന്നു സംഘപരിവാറുകാരുടെ ഭീഷണി. ഈ ശക്തികൾ ഒരുപക്ഷേ തന്നെ കോടതിയിൽ പ്രാക്ടീസ് ചെയ്യാനും അനുവദിച്ചേക്കില്ല. ഹിന്ദു വിരുദ്ധയെന്നു മുദ്രകുത്തി സാമൂഹികമായി തന്നെ ഒറ്റപ്പെടുത്തിയിരിക്കുകയാണ്. എട്ടു വയസ്സുകാരിക്കു നീതി ഉറപ്പാക്കാൻ ജീവനുള്ള കാലമത്രയും പോരാടുമെന്നും ദീപിക സിങ് വ്യക്തമാക്കി. അവൾക്കു വേണ്ടി കോടതിയിൽ ഹാജരാകരുതെന്ന് ജമ്മു ബാർ അസോസിയേഷൻ പ്രസിഡന്റ് ബി എസ് സലാതിയ ആവശ്യപ്പെട്ടിരുന്നു. എന്നാൽ താൻ ബാർ അസോസിയേഷനിലെ അംഗമല്ലെന്ന് അവരോടു മറുപടി പറഞ്ഞു. അപ്പോൾ ഹാജരായാൽ എങ്ങനെയാണതു നിർത്തേണ്ടതെന്ന് തങ്ങൾക്ക് അറിയാമെന്നായിരുന്നു സലാതിയയുടെ സലാതിയയുടെ ഭീഷണിയെന്നും ദീപീക വിശദമാക്കി.