സ്ത്രീ പുരുഷ വിവേചനം സൗദി രാജ്യത്തുണ്ടാവില്ലെന്നും മാന്യമായ വസ്ത്രം ഏതെന്നു സ്ത്രീകള്‍ക്ക് തന്നെ തെരഞ്ഞെടുക്കാമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി. ‘മാന്യവും സഭ്യവുമായ വസ്ത്രങ്ങള്‍ ധരിക്കണമെന്നാണ് ശരീഅത്ത് നിയമം അനുശാസിക്കുന്നത്. അത് അബായ ആകണമെന്ന് ഒരിടത്തും നിര്‍ദ്ദേശിക്കുന്നില്ല. മാന്യമായ വസ്ത്രം എതാണെങ്കിലും, അത് തിരഞ്ഞെടുക്കാനുള്ള അവകാശം സ്ത്രീകള്‍ക്കു നല്‍കുകയാണു വേണ്ടത്.’ അദ്ദേഹം വ്യക്തമാക്കി. മതമൗലികവാദികളായ നേതൃത്വമാണ് പുരുഷനെയും സ്ത്രീയെയും വേര്‍തിരിച്ച് കണ്ടിരുന്നതെന്ന് എംബിഎസ് പറയുന്നു. സ്ത്രീയെയും പുരുഷനെയും ഒരുമിച്ച് കാണുന്നതിലും ഒരുമിച്ച് ജോലി ചെയ്യുന്നതിലുമൊക്കെ വിലക്കിയത് അവരാണ്. എന്നാല്‍, ഇത്തരം കാര്യങ്ങളില്‍ പലതും പ്രവാചകന്റെ കാലത്തേതിന് വിരുദ്ധമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും മനുഷ്യന്മാരാണ്. പരസ്പരം ആര്‍ക്കും ഒരു വ്യത്യാസവുമില്ലെന്നും അഭിപ്രായപ്പെട്ടു. 1979-ന് ശേഷമാണ് സൗദിയില്‍ സ്ത്രീ ശാക്തീകരണത്തിനും, സിനിമാ തീയേറ്ററുകള്‍ക്കും നിയന്ത്രണം വന്നത്. ഇനി തീയേറ്ററുകളും സ്ത്രീ-പുരുഷ സമത്വവും ഉണ്ടാകും. സ്ത്രീകള്‍ മാന്യമായ വസ്ത്രം ധരിക്കണം എന്നുണ്ടെങ്കിലും കറുത്ത പര്‍ദ്ദ തന്നെ വേണമെന്ന നിര്‍ബന്ധം പാടില്ല. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പുസ്തകങ്ങള്‍ സ്കൂളുകളില്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മതത്തിന്റെ കെട്ടുപാടുകൾക്കു സ്ത്രീകളെ തളച്ചിടാനാവില്ലെന്ന ശക്തമായ സൂചനയാണ് ഇതിലൂടെ കിരീടാവകാശി നൽകുന്നത്.