ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ കാർന്നുതിന്നുന്ന വൈറസാണ് എച്ച്‌ഐവി (ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ്). ഈ വൈറസ് മൂലം മനുഷ്യശരീരത്തിന്റെ പ്രതിരോധശേഷി നശിക്കുന്ന അവസ്ഥയെ എയ്‌ഡ്‌സ് (അക്വേഡ് ഇമ്യൂണോ ഡെഫിഷ്യൻസി സിൻഡ്രോം) എന്നു പറയുന്നു. ആരോഗ്യവാനായ ഒരാളുടെ ശരീരത്തിൽ പ്രതിരോധശക്‌തിയെ നിയന്ത്രിക്കുന്ന ഘടകമായ സിഡി 4 കോശങ്ങളുടെ അളവ് ഒരു മില്ലിലീറ്റർ രക്‌തത്തിൽ 500 മുതൽ 1500 വരെ ഉണ്ടെങ്കിൽ എയ്‌ഡ്‌സ് രോഗിയുടെ ഒരു മില്ലി ലീറ്റർ രക്‌തത്തിൽ 200ൽ താഴെയേ ഉണ്ടാകു. എച്ച്‌ഐവി ബാധിതൻ എയ്‌ഡ്‌സ് രോഗിയാകാൻ ഏകദേശം എട്ടു മുതൽ 15 വർഷം വരെയെടുക്കും. ലോകത്ത് 36.7 കോടി പേർ എച്ച്എെവി ബാധിതരാണെന്ന് ലോക ആരോഗ്യ സംഘടന(ഡബ്ല്യൂഎച്ച്ഒ)യുടെ കണക്കുകൾ സൂചിപ്പിക്കുന്നു. 2005ലെ കണക്ക് പ്രകാരം ലോകത്ത് 1.5 കോടി ആളുകൾ എയ്‌ഡ്‌സ് മൂലം മരണപ്പെട്ടിരുന്നെങ്കിലും 2016ഓടുകൂടി 10 ലക്ഷമായി കുറഞ്ഞു. കൂടാതെ ലോകത്ത് ഓരോ 17 സെക്കന്റിലും ഒരാൾക്കെങ്കിലും എച്ച്ഐവി അണുബാധയുള്ളതായി റിപ്പോർട്ട് ചെയ്യുന്നതായും ഡബ്ല്യൂഎസിഒ വ്യക്തമാക്കി. 2015ൽ എച്ച്ഐവി മൂലം ലോകത്ത് 19 ലക്ഷം പേരാണ് മരണമടഞ്ഞതെങ്കിൽ 2016 ഓടെ അത് പകുതിയായി കുറഞ്ഞു. ലോകത്ത് എച്ച്എെവി പകർച്ചാവ്യാധിയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 135 കോടി ജനങ്ങൾ വസിക്കുന്ന ഇന്ത്യയിൽ എയ്‌ഡ്‌സ് എന്ന മാറാരോഗം അനുദിനം വർധിച്ചുവരുന്നു. രാജ്യത്ത് 21 ലക്ഷം ജനങ്ങൾ എയ്‌ഡ്‌സ് ബാധിതരാണെന്നും, 2016ൽ 0.3 ശതമാനം എച്ച്എെവി വ്യാപിച്ചതായും അവെർട്ടിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. 2011ലെ കണക്കുപ്രകാരം 7 ശതമാനം (1.45 ലക്ഷം ) കുട്ടികളിലും 39 ശതമാനം (8.16 ലക്ഷം) സ്ത്രീകളിലും എച്ച്എെവി അണുബാധ സ്ഥിതീകരിച്ചിരുന്നു. കൂടാതെ രാജ്യത്ത് 80000 ത്തോളം പുതിയ എച്ച്എെവി ബാധിതരുണ്ടെന്നും, മണിപ്പൂർ, മിസോറാം, നാഗാലാന്റ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് എച്ച്എെവി ബാധിതർ ക്രമാതീതമായി വർദ്ധിക്കുന്നതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.