ജീവനോടെ ചുട്ടുകൊല്ലുകയും അത് പ്രചരിപ്പിച്ച് ആര്‍ത്തുവിളിക്കുകയും ചെയ്യുന്നതുകണ്ട് വിറങ്ങലിച്ചുനില്‍ക്കുന്ന രാജ്യത്തോട് അക്‌ലാഖിന്റെ മകള്‍ ഷെയ്സ്ത വിളിച്ചുപറയുന്നു: 'എന്റെ അച്ഛന്‍ ഈ ക്രൂരതയുടെ രക്തസാക്ഷിയാണ്'. യുപിയിലെ ദാദ്രിയില്‍ രാത്രി വീട്ടിലേക്ക് ഇരച്ചുകയറി പശുമാംസത്തിന്റെപേരില്‍ വര്‍ഗീയഭ്രാന്തന്മാര്‍ കുടുംബത്തിന്റെ മുന്നിലിട്ട് തല്ലിച്ചതച്ചാണ് മുഹമ്മദ് അക്ലാഖിനെ കൊലപ്പെടുത്തിയത്. നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം രാജ്യം നേരിടുന്ന അസഹിഷ്ണുതയുടെയും വര്‍ഗീയ ആക്രമണങ്ങളുടെയും രക്തസാക്ഷിത്വങ്ങളില്‍ ആദ്യപേരാണ് മുഹമ്മദ് അക്ലാഖെന്നും ഷെയ്സ്ത പറഞ്ഞു. സ്ത്രീകളുടെ പൌരാവകാശത്തിനുമേല്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച സേവ് ഇന്ത്യ കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഒരു രാജ്യത്തെ തിരിച്ചറിയുന്നത് ആ രാജ്യത്തെ ജനങ്ങളിലൂടെയാണ്. ജനങ്ങളുടെ പ്രവൃത്തിയാണ് ഓരോ രാജ്യത്തെയും നിര്‍ണയിക്കുന്നത്. ഇവിടെ കൊലപാതകങ്ങള്‍ ചെയ്യുന്നവര്‍ക്ക് ജോലി നല്‍കുകയാണ് ചിലര്‍. തന്റെ അച്ഛനെ ആക്രമിച്ച് കൊലപ്പെടുത്തിയവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കി- ഷെയ്സ്ത പറഞ്ഞു. തന്റെ സഹോദരന് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. വിദ്യാഭ്യാസമുണ്ടെങ്കിലും ഒരു ജോലിയും ലഭിച്ചില്ല. തങ്ങള്‍ക്ക് നീതി ലഭിച്ചില്ല. തന്റെ കുടുംബം നേരിട്ട അനീതി രാജ്യം നേരിട്ട അനീതിയാണ്. അതുകൊണ്ടുതന്നെ തങ്ങള്‍ക്ക് നീതി ലഭിച്ചാല്‍ അത് രാജ്യത്തിനാകെ കിട്ടുന്ന നീതിയാണെന്ന് ഷെയ്സ്ത പറഞ്ഞു. ആക്രമിക്കപ്പെട്ട തന്റെ കുടുംബത്തിനൊപ്പംനിന്ന, നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ഒപ്പം നില്‍ക്കുന്നവര്‍ക്ക് നന്ദി പറഞ്ഞാണ് ഷെയ്സ്ത അവസാനിപ്പിച്ചത്. വിശുദ്ധപശു എന്ന രാഷ്ട്രീയ ഉപകരണത്തിന്റെ പേരില്‍ അക്ലാഖ് കൊലചെയ്യപ്പെട്ടത് രാജ്യം നടുക്കത്തോടെയാണ് കേട്ടത്. പിന്നീട് ഭിന്നിപ്പിന്റെ എല്ലാ സാധ്യതയും ഉപയോഗിച്ച് അധികാരത്തിന്റെ തണലില്‍ സംഘപരിവാര്‍ നടപ്പാക്കിയ കൊലപാതകങ്ങള്‍ക്ക് കണക്കില്ലാതായി. 'ലൌ ജിഹാദ്' ആരോപിച്ച് തൊഴിലാളിയായ മുഹമ്മദ് അഫ്രസുള്ളയെ ചുട്ടുകൊന്ന രാജസ്ഥാനില്‍ വീണ്ടും കൊലപാതകം നടന്നു. പശുക്കടത്ത് ആരോപിച്ച് പൊലീസാണ് അല്‍വാര്‍ ജില്ലയില്‍ ഒരു യുവാവിനെ വെടിവച്ചുകൊന്നത്.