മലപ്പുറത്ത് ഹിജാബ് ധരിച്ച് ഫ്‌ളാഷ്‌മോബ് കളിച്ച പെൺകുട്ടികൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ സദാചാര ആക്രമണം. പെൺകുട്ടികളുടെ ഡാൻസ് സദാചാരത്തിനും മതബോധത്തിനും നിരക്കുന്നതല്ലന്നും പൊതു നിരത്തിൽ പ്രായമായ യുവതികൾ അന്യ പുരുഷന്മാർക്ക് മുന്നിൽ വെച്ച് നടത്തിയ ഡാൻസ് അശ്ലീലമാണെന്നുമാണ് സദാചാരവാദികളുടെ നിലപാട്. പെൺകുട്ടികൾക്കെതിരെ സദാചാര അധിക്ഷേപങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലാണ് പല കമന്റുകളും. കടുത്ത സ്ത്രീവിരുദ്ധത നിറഞ്ഞ പരാമർശങ്ങളിൽ ആക്രമണ ആഹ്വാനവും ഉണ്ട്.എയ്ഡ്സ്നെതിരെ ബോധവൽക്കരണം നടത്താൻ ആണ് പരിപാടി, ഇങ്ങനെ മുന്നും പിന്നും കുലുക്കി ഡാൻസ് കളിച്ചാൽ എയ്ഡ്സ് വരാനുള്ള സാധ്യത കുറയുമോ?, നടുറോട്ടിൽ അന്യപുരുഷന്മാരുടെ മുൻപിൽ കൂത്താടുന്നതല്ല സംസ്ക്കാരം, വീട്ടിൽ നിന്ന് അഴിച്ചു വിട്ടിരിക്കുകയാണോ? ഇവളെ തല്ലി കൊല്ലണം, ഇങ്ങനെ പോകുന്നു സദാചാര ആക്രമണം. നേരത്തെ കോഴിക്കോട്ടുകാർ എന്ന ഫേസ്‌ബുക്ക് കൂട്ടയ്മയിൽ ഇട്ടിരുന്ന വീഡിയോക്കു താഴെ തീവ്ര സദാചാരവാദികളുടെ വർഗീയ വിദ്വേഷം വമിക്കുന്ന കമന്റുകൾ വന്നതിനെ തുടർന്ന് കമന്റ് പോസ്റ്റ് ചെയ്യുന്നത് അഡ്മിൻ നിയന്ത്രിച്ചിരിക്കുകയാണ്പ്രമുഖ ഫേസ്‌ബുക്ക് ഗ്രൂപ്പുകളിൽ എല്ലാം പെൺകുട്ടികൾക്കെതിരെ കടുത്ത വിദ്വേഷമാണ് ഉയരുന്നത്. പെൺകുട്ടികളെ അനുകൂലിച്ചു രംഗത്തെത്തുന്നവർക്കെതിരെയും അക്രമണമുണ്ടാവുന്നുണ്ട്.