ജമ്മു കാശ്മീരിൽ സ്ത്രീകളുടെ തലമുടി മുറിക്കുന്ന അജ്ഞാത അക്രമി സംഘം ഭീതി പരത്തുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയിൽ ഇരുന്നൂറിലേറെ സംഭവങ്ങൾ ആണ് റിപ്പോർട് ചെയ്തിരിക്കുന്നത്. ഒളിഞ്ഞിരുന്ന് അക്രമികൾ സ്ത്രീകളുടെ മുടി മുറിച്ച ശേഷം കടന്നു കളയുകയാണ് ചെയ്യുന്നത്. ജമ്മു താഴ്വര, കശ്മീർ , രജൗരി, കാത്തുവ, സാമ്പ , ഉദ്ദംപൂർ, ദോഡ തുടങ്ങി വിവിധ പ്രദേശങ്ങളിൽ സമാന സംഭവങ്ങൾ ഉണ്ടായി. മുടിമുറിക്കുന്ന പുതിയ അക്രമ രീതി മുൻപേ തന്നെ അസ്വസ്ഥമായ കാശ്മീരിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിരിക്കുന്നു. കഴിഞ്ഞ ദിവസം ബാരാമുള്ള ഹൈവേ തടസ്സപ്പെടുത്തിക്കൊണ്ടു വാൻ പ്രതിഷേധം നടന്നു. ജനക്കൂട്ടത്തെ പിരിച്ചു വിടാൻ കണ്ണീർ വാതകവും ലാത്തിചാര്ജും വേണ്ടി വന്നു. ഒരു 70 വയസ്സുകാരനെ അക്രമി ആണെന്ന് തെറ്റിദ്ധരിച്ചു ജനങ്ങൾ തള്ളി കൊന്നതായും ചില പത്രങ്ങൾ റിപ്പോർട് ചെയ്തു. ജനങ്ങൾ കടുത്ത രോഷത്തിലും ഭയപ്പാടിലും ആണെങ്കിലും ഇതുവരെ അക്രമികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. എല്ലാ ജില്ലയിലും ഹെല്പ് ലൈൻ നമ്പറുകൾ പോലീസ് നൽകിയിട്ടുണ്ട്. പ്രതിയെ കണ്ടെത്തുന്നവർക്ക് അഞ്ചു ലക്ഷം രൂപ സമ്മാനവും .പ്രഖ്യാപിച്ചിട്ടുണ്ട് . പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണവും ഫലപ്രദമായിട്ടില്ല. സ്ത്രീകൾക്ക് ഒറ്റയ്ക്ക് പുറത്തിറങ്ങാൻ ഭയപ്പെടുന്ന സ്ഥിതി ആണ്. വീട്ടിനുള്ളിൽ ഒളിഞ്ഞിരുന്നു അആക്രമണം ഉണ്ടായതായി സ്ത്രീകൾ പറയുന്നു. മുറിച്ച മുടി അവിടെത്തന്നെ ഉപേക്ഷിക്കപെടുന്നതിനാൽ മുടി വില്പന നടത്തുന്ന സംഘം അല്ല ഇതിനു പിന്നിൽ എന്ന് പോലീസ് പറയുന്നു. എന്നാൽ എന്താണ് മുടിമുറിക്കൽ ആക്രമണത്തിന്റെ പിന്നേൽ ലക്‌ഷ്യം എന്ന് വ്യക്തമല്ല. നാട്ടിൽ ഭീതി പരത്തി കൂട്ടക്കുഴപ്പം സൃഷ്ടിക്കുന്നതിനായി ബോധപൂർവം ചിലർ ശ്രമിക്കുകയാണെന്നാണ് സംശയിക്കുന്നത് .