നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. അന്വേഷണവും തെളിവുശേഖരണവും ഏതാണ്ട് പൂര്‍ത്തിയായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്് ജാമ്യം. 85 ദിവസമായി ജയിലിലായിരുന്നു ദിലീപ് വൈകിട്ട് 5.10ന് പുറത്തിറങ്ങി. രണ്ടുതവണവീതം വിചാരണക്കോടതിയും ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഒരുലക്ഷം രൂപയുടെ ബോണ്ടിലും തത്തുല്യമായ രണ്ട് ആള്‍ജാമ്യത്തിലും ജയില്‍മോചിതനാക്കാനാണ് ഉത്തരവ്. പാസ്പോര്‍ട്ട് ഏഴുദിവസത്തിനകം മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് സുനില്‍ തോമസ് നിര്‍ദേശിച്ചു. അന്വേഷണോദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണം. മാധ്യമങ്ങളോട് സംസാരിക്കാന്‍ പാടില്ല. സാമൂഹിക മാധ്യമങ്ങളിലടക്കം അനുകൂലസന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയോ സാക്ഷികളെ സ്വാധീനിക്കുകയോ പാടില്ല. ഇരയെക്കുറിച്ച് പരാമര്‍ശിക്കരുത്. വ്യവസ്ഥ ലംഘിച്ചാല്‍ മജിസ്ട്രേട്ട് കോടതിക്ക് ജാമ്യം റദ്ദാക്കാമെന്നും ഉത്തരവിലുണ്ട്. സാഹചര്യത്തില്‍ മാറ്റമുണ്ടായതിനാല്‍ പ്രതി റിമാന്‍ഡില്‍ കഴിയേണ്ടെന്ന് കോടതി പറഞ്ഞു. ഗൂഢാലോചനയില്‍ പങ്കുണ്ടെങ്കിലും അത് തെളിയിക്കപ്പെടേണ്ടതാണ്. ഇരുപതിലധികം സാക്ഷികളുടെ രഹസ്യമൊഴിയടക്കം അനേഷണസംഘം രേഖപ്പെടുത്തി. അതിനാല്‍ പ്രതി അന്വേഷണത്തില്‍ ഇടപെടുമെന്ന വാദത്തില്‍ കഴമ്പില്ല. പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചിട്ടില്ല. എന്നാല്‍, അന്വേഷണത്തില്‍ ഇടപെടുമെന്ന പ്രോസിക്യൂഷന്റെ ആശങ്ക കണക്കിലെടുത്ത് കര്‍ശനഉപാധികള്‍ വയ്ക്കുകയാണെന്നും കോടതി വ്യക്തമാക്കി. നടിയുടെ നഗ്നചിത്രം എടുക്കാന്‍ ആവശ്യപ്പെട്ടുവെന്ന കുറ്റംമാത്രമാണുള്ളതെന്നും അതിനാല്‍ 60 ദിവസത്തിനകം കുറ്റപത്രം നല്‍കണമെന്നുമുള്ള പ്രതിഭാഗംവാദം തള്ളി. കുറ്റപത്രം നല്‍കാന്‍ മൂന്നുദിവസം ബാക്കിനില്‍ക്കെയാണ് ദിലീപിന് ജാമ്യം ലഭിച്ചത്.