ബി എസ് പി നേതാവ് മായാവതി രാജ്യസഭാംഗത്വം രാജിവച്ചു. രാജ്യസഭ ചെയര്‍മാനായ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്ക് മായാവതി രാജിക്കത്ത് കൈമാറി. രാജ്യസഭയില്‍ ദളിതര്‍ക്കെതിരായ വ്യാപക അക്രമ സംഭവങ്ങള്‍ ഉന്നയിച്ച് സംസാരിക്കാന്‍ അനുമതി നല്‍കിയില്ലെന്ന് ആരോപിച്ചാണ് മായാവതി എംപി സ്ഥാനം രാജി വച്ചത്. പശുവിന്‍റെ പേര് പറഞ്ഞുള്ള അക്രമങ്ങള്‍ സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ പ്രസംഗിക്കുകയായിരുന്നു മായാവതി. പ്രസംഗം മൂന്ന് മിനുട്ടില്‍ അധികം നീണ്ടപ്പോള്‍ മറ്റ് അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കണമെന്ന് പറഞ്ഞ് രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യന്‍ മായാവതിയോട് പ്രസംഗം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രതിഷേധം ഉയര്‍ത്തിയ മായാവതി സഭയില്‍ നിന്ന് ബി എസ് പി അംഗങ്ങളോടൊപ്പം ഇറങ്ങിപ്പോയി. ഒന്‍പത് മാസത്തെ കാലാവധി രാജ്യസഭാംഗമായി മായാവതിക്ക് ബാക്കിയുണ്ടായിരുന്നു. ഉത്തര്‍ പ്രദേശിലെ സഹാരന്‍പൂരില്‍ ദളിതര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് സഭയില്‍ സംസരിക്കനമായിരുന്നുവെന്ന് മായാവതി പറഞ്ഞു. അടിയന്തര പ്രമേയത്തിന് നോട്ടീസും നല്‍കിയിരുന്നു. എന്നാല്‍ വിഷയം ഉയര്‍ത്താന്‍ ഭരണപക്ഷവും മന്ത്രിമാര്‍ പോലും സമ്മതിച്ചില്ല. അതുകൊണ്ടു ഇനി ഇവിടെ തുടരുന്നതില്‍ അര്‍ഥമില്ല. സഭാധ്യക്ഷന്‍ ഹമീദ് അന്‍സാരിക്ക് രാജിക്കത്ത് സമര്‍പ്പിച്ചുവെന്നും അവര്‍ വ്യക്തമാക്കി. മൂന്നു പേജുള്ള രാജിക്കത്താണ് മായാവതി സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇത് അംഗീകരിച്ചേക്കില്ലെന്നും അംഗങ്ങള്‍ രാജിക്കത്ത് ചെറുതായി എഴുതി മറ്റു കാരണങ്ങള്‍ ചൂണ്ടിക്കാനിക്കാതെ വേണം സമര്‍പ്പിക്കാന്‍ എന്നാണ് ചട്ടം.