മഹാരാഷ്ട്രയിലെ നാഷികിലെ തൃംബകേശ്വർക്ഷേത്രത്തിന്റെ ശ്രീകോവിലിൽ സ്ത്രീകൾ പ്രവേശിച്ച് പ്രാർത്ഥന നടത്തി. ബുധനാഴ്ച ക്ഷേത്രത്തിൽ എത്തിയവരെ തടഞ്ഞതിനെ തുടർന്ന് കനത്ത പൊലീസ് സംരക്ഷണയിലാണ് സ്ത്രീകൾ ശ്രീകോവിലിൽ കയറിയത്. ക്ഷേത്രഭാരവാഹികൾ നിഷ്കർഷിച്ച പ്രകാരം ഈറൻവേഷത്തിലാണ് ഇവർ പ്രാർത്ഥന നടത്തിയത്. പൂനെ ആസ്ഥാനമായുള്ള സ്വരാജ്യ മഹിളാ സംഘടനയിലെ വനിതാ ഗുട്ടെയുടെ നേതൃത്വത്തിലായിരുന്നു സ്ത്രീകളെത്തിയത്. രാവിലെ ആറ് മണിയോടെ ഗർഭഗൃഹത്തിൽ പ്രവേശിച്ചവർക്ക് ക്ഷേത്രഭാരവാഹികൾ തടസ്സമൊന്നുമുണ്ടാക്കിയില്ല. ഇന്നലെ ക്ഷേത്രത്തിന്റെ ഗർഭഗൃഹത്തിൽ പ്രവേശിക്കാനെത്തിയ സ്ത്രീകളെ കയ്യേറ്റം ചെയ്തതിന് ക്ഷേത്രഭാരവാഹികളും പൂജാരികളും അടക്കം ഇരുന്നൂറിലധികം പേർക്കെതിരെ കേസെടുത്തു. ഇതിനിടെ നാട്ടുകാരിൽ ചിലർക്കെതിരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നഗരത്തിൽ ബന്ദാചരിച്ചു. എല്ലാദിവസവും ഓരോ മണിക്കൂർ വീതം ശിവക്ഷേത്രത്തിന്റെ ഗർഭഗൃഹത്തിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാമെന്നായിരുന്നു തൃംബകേശ്വർ ദേവസ്ഥാൻ ട്രസ്റ്റിന്റെ തീരുമാനം. ക്ഷേത്രത്തിലെത്തുമ്പോൾ പരുത്തിയുടെയോ പട്ടിന്റെയോ സാരികൾ മാത്രമേ ധരിക്കാവുള്ളു എന്നും, അതും ഈറനോടെ വന്നാൽ മാത്രമെ പ്രാർത്ഥിക്കാൻ അനുവദിക്കുള്ളു എന്നുമായിരുന്നു ട്രസ്റ്റിന്റെ നിർദേശം. അഹ്മദ്നഗറിലെ ശനി ശിംഗ്നാപ്പൂർ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചതിന് തൊട്ടുപിന്നാലെയാണ് തൃംബകേശ്വറിലും സ്ത്രീകളെ അനുവദിക്കാമെന്ന് ട്രസ്റ്റ് തീരുമാനിച്ചത്. രാജ്യത്തെ 12 ജ്യോതിർലിംഗങ്ങളിൽ ഒന്നായിട്ടാണ് വിശ്വാസികൾ തൃബംകേശ്വർ ക്ഷേത്രത്തെ കരുതുന്നത്.