ബഹുമാനപ്പെട്ട ബോംബെ ഹൈക്കോടതി; ഞങ്ങള്‍ വേശ്യകളല്ല, മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമല്ല, ഞങ്ങളുടെ മാതാപിതാക്കളില്‍ നിന്നും ഞങ്ങളെ രക്ഷിക്കുക മുംബൈ മറൈന്‍ ഡ്രൈവില്‍ ഇങ്ങനെയെഴുതിയ പ്ലക്കാര്‍ഡുകളുമായി ഇരിക്കുന്ന പെണ്‍കുട്ടികള്‍ മറ്റുള്ളവരുടെ ശ്രദ്ധ വളരെ വേഗം പിടിച്ചുപറ്റി. കാര്യം തിരിക്കയവരോട് 23 കാരി ശിവാംഗി സുലെയും അനിയത്തി 21 കാരി സമിറ സുലെയും തങ്ങളുടെ കഥ പറഞ്ഞു. വടക്കന്‍ മുംബൈയുടെ നഗരപ്രാന്തമായ മലാഡിലാണ് ഇരുവരുടെയും വീട്. സ്വതന്ത്രജീവിതം കൊതിക്കുന്ന തങ്ങള്‍ വീടുവിട്ടിറങ്ങി. എന്നാല്‍ മാതാപിതാക്കള്‍ തങ്ങള്‍ക്കെിരേ പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടപടിയെടുത്തില്ലെന്നാരോപിച്ച് മാതാപിതാക്കള്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. കോടതി പരാതി പ്രകാരമുള്ള നടപടി സ്വീകരിക്കാത്തതിനു പൊലീസിനെ വിമര്‍ശിച്ചു. കോടതിയുടെ ഭാഗത്തു നിന്നും ഇത്തരമൊരു വിമര്‍ശനം വന്നതോടെയാണു തങ്ങള്‍ക്കുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കൈകളില്‍ രണ്ടു പ്ലക്കാര്‍ഡുകളുമായി- ഒന്നില്‍ ഇങ്ങനെയായിരുന്നു എഴുതിയത്: ഞങ്ങള്‍ വേശ്യകളോ മയക്കുമരുന്ന് അടിമകളോ അല്ല. അടുത്ത പ്ലാക്കാര്‍ഡിലെ വാചകങ്ങള്‍ ഇതായിരുന്നു: ബഹുമാനപ്പെട്ട ബോംബെ ഹൈക്കോടതി ഞങ്ങള്‍ ഇരകളാണ്, ഞങ്ങള്‍ക്കു നീതിവേണം. രണ്ടു പ്ലക്കാര്‍ഡിലും ഹാഷ്ടാഗ് ആയി എഴുതിയിരുന്നത് ഞങ്ങളെ ഞങ്ങളുടെ മാതാപിതാക്കളില്‍ നിന്നും രക്ഷിക്കൂ എന്നായിരുന്നു-അവര്‍ ബോംബെ ഹൈക്കോടതി പരിസരത്തു നിന്നും മറൈന്‍ ഡ്രൈവ് വരെ നടന്നത്. തുടര്‍ന്ന് മറൈന്‍ ഡ്രൈവിലെ ഇരിപ്പിടത്തില്‍ ഈ പ്ലക്കാര്‍ഡുകളും ഉയര്‍ത്തിപ്പിടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 24 ന് മാതാപിതാക്കള്‍ തങ്ങളിരുവരെയും മുറിക്കുള്ളില്‍ പൂട്ടിയിട്ട് ക്രൂരമായി തേജോവധം ചെയ്തിരുന്നു. ഒടുവില്‍ ചില സുഹൃത്തുക്കള്‍, ഡോക്ടര്‍ സുനില്‍ കുല്‍ക്കര്‍ണി ഉള്‍പ്പെടെയുള്ളവര്‍, ചേര്‍ന്നാണ് ഞങ്ങളെ രക്ഷപ്പെടുത്തിയത്. ഇതിനു പിന്നാലെ ഞങ്ങള്‍ മലാഡ് പൊലീസ് സ്റ്റേഷനില്‍ മാതാപിതാക്കള്‍ക്കെതിരേ പരാതി നല്‍കി. പക്ഷേ പൊലീസ് പരാതി സ്വീകരിക്കാന്‍ തയ്യാറായില്ല. അവര്‍ സദാചാരം പറഞ്ഞു. അന്നു പൊലീസ് സ്റ്റേഷനില്‍ ഞങ്ങള്‍ക്കും സദാചാരത്തെ കുറിച്ച് പറയേണ്ടി വന്നു. ചിലതൊക്കെ അവര്‍ക്കു പഠിപ്പിച്ചുകൊടുക്കേണ്ടിയിരുന്നു. കോടതിയില്‍ നടന്നത് ഇങ്ങനെയായിരുന്നു; ഇന്നലെ(ബുധാനാഴ്ച) ബോംബെ ഹൈക്കോടതിയില്‍ പൊലീസ് അറിയിച്ചത് സഹോദരിമാരുടെ മാതാപിതാക്കളുടെ പരാതിയില്‍ ഷിഫു സംസ്‌കൃതി എന്ന സംഘടനയേയും സ്ഥാപകന്‍ ഡോക്ടര്‍ സുനില്‍ കുല്‍ക്കര്‍ണിയേയും പ്രതിയാക്കി എഫ് ഐ ആര്‍ ചാര്‍ജ് ചെയ്തിട്ടുണ്ടെന്നാണ്. ലൈംഗികവൃത്തിയും മയക്കുമരുന്ന് കച്ചവടവുമാണ് ഈ സംഘടനയുടെ പിറകില്‍ നടക്കുന്നതെന്നാണു പൊലീസ് ആരോപിക്കുന്നത്. സുലെ സഹോദരിമാരെ വീട്ടില്‍ നിന്നും രക്ഷപ്പെടുത്തി കൊണ്ടുവന്നത് ഡോ.കുല്‍ക്കര്‍ണിയുടെ നേതൃത്വത്തിലായിരുന്നു. പൊലീസിന്റെ വാദം കേട്ടുകഴിഞ്ഞു ഹൈക്കോടതി ശാസനയുടെ രൂപത്തില്‍ പൊലീസിനോടാവശ്യപ്പെട്ടത് ഈ പരാതി നിങ്ങള്‍ സാധാരണപോലെ കാണരുത്, അതിന്റെ ഗൗരവം മനസിലാക്കി ചെയ്യുക എന്നായിരുന്നു. സുലെ ദമ്പതിമാര്‍ നല്‍കിയ ഹര്‍ജിയുടെ പുറത്തായിരുന്നു കോടതി ഇടപെടല്‍. തങ്ങളുടെ മക്കളെ സുനിലും സംഘവും കെണിയില്‍ വീഴ്ത്തിയിരിക്കുകയായിരുന്നുവെന്നായിരുന്നു അവരുടെ ഹര്‍ജിയിലെ ആരോപണം. സുലെ സഹോദരിമാര്‍ മാതാപിതാക്കളുടെ വാക്കുകളെ എങ്ങനെ ഖണ്ഡിക്കുന്നുവെന്നു നോക്കൂ; ഞങ്ങള്‍ ആഗ്രഹിക്കുന്നത് സ്വാതന്ത്ര്യത്തോടെയുള്ള ജീവിതം മാത്രമാണ്. അച്ഛനും അമ്മയും തെറ്റായ ആരോപണങ്ങളാണ് ഞങ്ങള്‍ക്കെതിരേ പറഞ്ഞു പരത്തുന്നത്. അവര്‍ പറയുന്നത് ഞങ്ങള്‍ സെക്‌സ് റാക്കറ്റിലും മയക്കുമരുന്ന് സംഘത്തിലും പെട്ടുപോയിരിക്കുകയാണെന്നാണ്. ഷിഫു സന്‍സ്‌കൃതിയെ കുറിച്ച് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് അവര്‍ ശ്രമിച്ചിരിക്കുന്നത്. അതൊരു റിലാക്‌സേഷന്‍ സെന്റര്‍മാത്രമാണ്. സ്വന്തം മാതാപിതാക്കളാല്‍ ഞങ്ങള്‍ പലരീതിയില്‍ അപമാനിക്കപ്പെടുന്നു, ഞങ്ങള്‍ക്കു പിറകെ ഗൂണ്ടകള്‍ നടക്കുന്നു, മണിക്കൂറുകളോളം പൊലീസ് സ്റ്റേഷനില്‍ വിളിച്ചിരുത്തി ചോദ്യം ചെയ്യുന്നു. ഞങ്ങള്‍ ഇരകളാണ്, നീതിയാണു ഞങ്ങള്‍ ഹൈക്കോടതിയോട് ആവശ്യപ്പെടുന്നത്. ഞങ്ങള്‍ തെറ്റായി യാതൊന്നും ചെയ്യുന്നില്ല. ദയവു ചെയ്തു മാതാപിതാക്കളില്‍ നിന്നും ഞങ്ങളെ രക്ഷിക്കൂ. ഈ സംഭവത്തില്‍ ഡോ.സുനില്‍ കുല്‍ക്കര്‍ണിക്കും പറയാനുണ്ട്; എനിക്കും സ്ഥാപനത്തിനുമെതിരേ അടിസ്ഥാനരഹിതമായ പരാതിയാണ് ഉന്നയിക്കപ്പെടുന്നത്. ഞാന്‍ ആ കുട്ടികളെ രക്ഷപ്പെടുത്തിയതാണ് എന്നെ ടാര്‍ഗറ്റ് ചെയ്യാന്‍ കാരണം. ഞാനവരെ രക്ഷപ്പെടുത്തിയത് പൊലീസിന്റെ സഹായത്തോടെയായിരുന്നു. ഇപ്പോള്‍ ആ കുട്ടികളുടെ മാതാപിതാക്കള്‍ പറയുന്നത് ഞാനവരെ ഹിപ്‌നോട്ടിസത്തിനു വിധേയരാക്കുകയും ലൈംഗികമായി ഉപദ്രവിച്ചെന്നുമാണ്. തീര്‍ത്തും തെറ്റായ കാര്യങ്ങള്‍. ഇനി ഈ വിഷയത്തില്‍ പൊലീസ് പറയുന്നത് എന്താണെന്നു നോക്കാം; ഈ കേസില്‍ എന്തെങ്കിലും തരത്തിലുള്ള കോടതി ഉത്തരവ് ഞങ്ങള്‍ക്കു കിട്ടിയിട്ടില്ല. കേസ് ഏതുവിധമായിരിക്കണം അന്വേഷിക്കണമെന്നു നിര്‍ദേശവും തന്നിട്ടില്ല. നിയമപരമായി തന്നെ ഈ വിഷയം കൈകാര്യം ചെയ്യും. നിയമത്തിന്റെ കണ്ണില്‍ ആ പെണ്‍കുട്ടികള്‍ തെറ്റുകാരിയാണെന്നു ഞങ്ങള്‍ക്കു കണ്ടെത്താനും കഴിഞ്ഞിട്ടില്ല; മലാഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍ സുധീര്‍ മഹ്ദിക് വ്യക്തമാക്കി.