തമിഴ്‌നാട്ടിലെ ദര്‍മപുരി പൊലീസ് സ്റ്റേഷനില്‍ സബ്ബ് ഇന്‍സ്‌പെക്ടറായി ഇരുപത്തിയാറുകാരി കെ പ്രിതിക യാഷ്ണി ചുമതലയേറ്റതോടെ മറ്റൊരു ചരിത്ര നിമിഷത്തിന് രാജ്യം സാക്ഷിയായി. രാജ്യത്തെ ആദ്യ ഭിന്നലിംഗ വിഭാഗത്തില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥയാവുകയാണ് പ്രിതിക. ദര്‍മപുരിയിലെ പൊലീസ് സൂപ്രണ്ടിന്റെ സാനിധ്യത്തിൽ ക്രമ സമാധാന വിഭാഗത്തിലാണ് പ്രിതികയുടെ ആദ്യ നിയമനം. ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ സബ്ബ് ഇന്‍സ്പെക്ടറാകാനുള്ള പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ പ്രിതിക യാഷിനി പൊലീസ് സേനയുടെ ഭാഗമാകാന്‍ സാധിച്ചതിന്റെ ആവേശത്തിലാണ്. സമൂഹത്തോടും നിയമത്തോടും പൊരുതിയാണ് പ്രിതിക സബ്ബ് ഇന്‍സ്‌പെക്ടറാകുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ ആയതുകൊണ്ട് പരീക്ഷ എഴുതാന്‍ യാഷിനിക്ക് അനുവാദമുണ്ടായിരുന്നില്ല. മദ്രാസ് ഹെെക്കോടതി അനൂകൂല വിധി പ്രസ്താവിച്ചതിനെ തുടര്‍ന്നാണ് എസ്ഐ ആകാനുള്ള പരീക്ഷ എഴുതിയത്. ട്രാന്‍സ്‌ജെന്‍ഡറായ ആദ്യത്തെ എസ്ഐ ആകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് യാഷിനി പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രി കെ പളനിസ്വാമിയാണ് യാഷിനിക്ക് പരിശീലനം പൂര്‍ത്തിയാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. പ്രദീപ് കുമാര്‍ എന്ന യുവാവാണ് പിന്നീട് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പ്രിതിക യാഷിണിയായി മാറിയത്. ഓട്ടോ ഡ്രൈവര്‍ പി.കലൈ അരസന്റെയും സുമന്തിയുടെയും മകനായി 1990ല്‍ സേലത്താണ് പ്രിതിക ജനിക്കുന്നത്. പിന്നീട് തന്റെയുള്ളില്‍ ഒരു സ്ത്രീയാണെന്ന് മനസ്സിലായ പ്രദീപ് നാട്ടുകാരുടെ സഹായത്തോടെ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയാകുകയായിരുന്നു.