മഹാരാഷ്ട്രയിലെ ശനി ശിംഗണാപൂർ ക്ഷേത്രത്തിലെ ശ്രീകോവിലിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ സ്ത്രീകളെ നാട്ടുകാരും ക്ഷേത്രഭാരവാഹികളും ചേർന്ന് തടഞ്ഞു. ക്ഷേത്രപ്രവേശനം സ്ത്രീകളുടെ അവകാശമാണെന്ന് ബോംബെ ഹൈക്കോടതി നിരീക്ഷിച്ചത് വെള്ളിയാഴ്ചയാണ്. ഭൂമാത രൺരാഗിണി ബ്രിഗേഡ് എന്ന സംഘടനയുടെ നേതാവായ സാമൂഹികപ്രവർത്തക തൃപ്തി ദേശായിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ശനിയാഴ്ച ശ്രീകോവിലിൽ പ്രവേശിക്കാൻ സ്ത്രീകളുടെ മുന്നേറ്റമുണ്ടാകും എന്നറിഞ്ഞതോടെ ഒരു വിഭാഗം നാട്ടുകാർ ക്ഷേത്രത്തിന് ചുറ്റും തടിച്ചുകൂടിയിരുന്നു. പ്രവർത്തകരെ ദൂരേയ്ക്ക് മാറ്റിയ പൊലീസ് അവർക്ക് ചുറ്റും സംരക്ഷണവലയം തീർത്തു. തുടർന്ന് ക്ഷേത്രഭാരവാഹികൾക്കും അതിക്രമം കാട്ടിയവർക്കുമെതിരെ തൃപ്തി ദേശായിയുടെ നേതൃത്വത്തിൽ ധർണ നടത്തി. സ്ത്രീകളുടെ അവകാശസംരക്ഷണം സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണെന്ന ഹൈക്കോടതി നിർദേശം ധിക്കരിച്ചതിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെതിരെ എഫ്ഐആർ ഫയൽ ചെയ്യുമെന്ന് തൃപ്തി അറിയിച്ചു. ശ്രീകോവിലിൽ പ്രവേശിക്കാൻ അനുവദിക്കാതിരുന്നവർക്കെതിരെ പൊലീസിൽ കേസ് കൊടുക്കുമെന്നും അവർ പറഞ്ഞു.