മാണ്ഡ്യ ജില്ലയിലെ തിമ്മനഹൊസുരുവിലാണ് കുടുംബത്തിന്റെ മാനം രക്ഷിക്കാനെന്ന പേരിൽ യുവതിയെ കൊലപ്പെടുത്തിയത്. കെ.എം.മോണിക്ക എന്ന പത്തൊൻപതുകാരിയെ കൊന്നതാണെന്നും അവൾ കുടുംബത്തിന് മാനക്കേടുണ്ടാക്കിയത് കാരണമാണ് അത് ചെയ്തതെന്നും മാതാപിതാക്കൾ കുറ്റസമ്മതം നടത്തി. കൊമ്മരഹള്ളിയിലെ രണ്ടാം വർഷ പ്രീയൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായ മോണിക്ക ഒരു ദളിത് യുവാവുമായി പ്രണയത്തിലായിരുന്നു. മാർച്ച് 28ന് ഒളിച്ചോടിയ പെൺകുട്ടി നാല് ദിവസത്തിനുള്ളിൽ പട്ടണത്തിൽ തിരിച്ചെത്തിയെങ്കിലും വീട്ടുകാരുടെ പിടിയിലായി. അച്ഛൻ മോഹൻ ബെവൂരാഗൌഡ ഞായറാഴ്ചയാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ അമ്മയുടെ സാന്നിദ്ധ്യത്തിലായിരുന്നു കൊലപാതകം. തെളിവ് നശിപ്പിക്കാനായി മൃതദേഹം കത്തിച്ചുകളയുകയും ചെയ്തു. നാട്ടുകാരോട് പറഞ്ഞത് പെൺകുട്ടി ആത്മഹത്യ ചെയ്തെന്നാണ്. എന്നാൽ നാട്ടുകാരിൽ ചിലർ വിവരം നൽകിയതിനെ തുടർന്നാണ് പൊലീസ് രംഗത്തെത്തിയത്. ഭൂപ്രഭുവായ മോഹനെയും ബന്ധുവിനെയും അറസ്റ്റ് ചെയ്തതായി എസ്പി സി.എച്ച്.സുധീർകുമാർ റെഡ്ഢി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൂടുതൽ കുറ്റവാളികളുണ്ടെന്നും അവർക്കായി തെരച്ചിൽ സജീവമാണെന്നും എസ്പി പറഞ്ഞു. കർണാടക ക്രൈം റെക്കോർഡ് ബ്യൂറോയിൽ നിന്ന് കിട്ടുന്ന കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 2011ന് ശേഷം പത്ത് കേസുകളിലായി 13 ദുരഭിമാനക്കൊലകൾ നടന്നതായാണ് വിവരം. ഇതിൽ ഒരു അഞ്ച് വയസ്സുകാരനും ഉൾപെടും. ആത്മഹത്യ എന്ന് എഴുതിത്തള്ളുന്നത് കാരണം കണക്കിൽപ്പെടാതെ പോയ അതിക്രമങ്ങൾ നിരവധിയാണെന്ന് അധികൃതർ തന്നെ പറയുന്നു.