മുഖ്യമന്ത്രി സ്ഥാനം ചൊല്ലി എംഎല്‍എമാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായതോടെ, മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പിന്മാറി വിശ്വസ്തനായ ഒരാളെ മുഖ്യമന്ത്രിയാക്കാന്‍ ശശികല തീരുമാനിച്ചു. രാഷ്ട്രീയ അനിശ്ചിതതത്വം തുടരുന്ന തമിഴ്നാട്ടില്‍ മന്ത്രിസഭ ഉണ്ടാക്കാന്‍ ശശികലയുടെ പുതിയ തന്ത്രം. പാര്‍ട്ടി പ്രിസീഡിയം ചെയര്‍മാന്‍ കെ എ സെങ്കോട്ടയ്യനെയോ എടപ്പാടി പളനിസാമിയേയോ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്ത ശേഷം മുഖ്യമന്ത്രിയാക്കാനാണ് പുതിയ നീക്കം നടത്തുന്നത്. ഇതു സംബന്ധിച്ച് ശശികല നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തി. പൊതുസമ്മതനായ ഒരാളെ മുഖ്യമന്ത്രിയാക്കി പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക് തടയാനാണ് പുതിയ തന്ത്രം. കൂവത്തൂരിലെ റിസോര്‍ട്ടില്‍ താമസിപ്പിച്ചിരിക്കുന്ന എംഎല്‍എമാരെ കാണാന്‍ ശശികല ഇന്ന് എത്തിയിരുന്നു. അവിടെ നിയമസഭാകക്ഷി യോഗം വിളിച്ചു ചേര്‍ത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ശശികലയെ മുഖ്യമന്ത്രി സ്ഥാനത്തേക്കു പിന്തുണയ്ക്കുന്ന കാര്യത്തില്‍ ചില എംഎല്‍എമാര്‍ യോഗത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചതായാണ് വിവരം. ഈ പശ്ചാത്തലത്തില്‍ എല്ലാവരാലും പൊതുസമ്മതനായ ഒരാളെ മുഖ്യമന്ത്രിയാക്കാനാണ് പുതിയ നീക്കം. ഇത്തരമൊരു നീക്കവുമായി മുന്നോട്ടുപോയാല്‍ ഗവര്‍ണര്‍ക്കും എതിര്‍പ്പുന്നയിക്കാന്‍ സാധിക്കില്ല എന്നതും നീക്കത്തിന് കരുത്ത് പകര്‍ന്നിട്ടുണ്ട്. അതിനിടെ 128 എംഎല്‍എമാരും കൂവത്തൂരിലുണ്ടെന്ന് അണ്ണാ ഡിഎംകെ വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ശശികലയുടെ ഭാഗത്ത് നിന്ന് കാര്യമായ കൊഴിഞ്ഞു പോക്കാണ് ശനിയാഴ്ച ഉണ്ടായത് തിരുപ്പൂര്‍ എംപി സത്യഭാമ, ശശികലയുടെ വിശ്വസ്തന്‍ പൊന്നയ്യന്‍ എന്നിവര്‍ പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചു. നാടകങ്ങള്‍ അവസാനിക്കുമെന്നും പനീര്‍ശെല്‍വം തന്നെ അവസാനം മുഖ്യമന്ത്രിയാകുമെന്നും വിദ്യാഭ്യാസ മന്ത്രി സി പാണ്ഡ്യരാജന്‍ മാധ്യമങ്ങളോട് ശനിയാഴ്ച പറഞ്ഞു. സത്യപ്രതിഞ്ജ വൈകുന്നത് പ്രതിസന്ധി രൂക്ഷമാക്കുമെന്ന ചിന്തയും പുതിയ മുഖ്യമന്ത്രിയെന്ന ശശികലയുടെ തന്ത്രത്തിന് കാരണമായിട്ടുണ്ട്.