ശശികല ക്യാമ്പ് ഒളിവില്‍ താമസിപ്പിച്ചിരുന്ന അഞ്ച് എം.എല്‍.എമാര്‍ പുറത്തിറങ്ങി. തങ്ങള്‍ ഒളിവിലല്ലെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടാല്‍ തങ്ങള്‍ ഹാജരാകുമെന്നും എം.എല്‍.എ ടി.കെ രാമചന്ദ്രന്‍ പറയുന്നു. ശശികലയ്ക്ക് തങ്ങള്‍ പൂര്‍ണപിന്തുണ നല്‍കും. ഗവര്‍ണര്‍ ആവശ്യപ്പെടുന്ന സമയം ഹാജരാകാനാണ് തീരുമാനം. 30 ഓളം പേര്‍ നിരാഹാരത്തിലാണ് എന്ന വാര്‍ത്ത തെറ്റാണ്. തങ്ങള്‍ ഇവിടെ ജോളിയായി കഴിയുകയാണെന്നും എം.എല്‍.എ രാമചന്ദ്രന്‍ വ്യക്തമാക്കുന്നു. ആരുടെയും ഭീഷണിക്കും സമ്മര്‍ദത്തിനും വഴങ്ങിയിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരവും സ്വന്തം ചെലവിലുമാണ് റിസോര്‍ട്ടില്‍ താമസിക്കുന്നത്. ഇവിടെ 98 എംഎല്‍എമാരാണ് ഉള്ളത്. ബാക്കിയുള്ളവര്‍ ചെന്നൈയിലുണ്ട്. ഇവിടെ ആരും ഉപവസിക്കുന്നില്ല ശശികലയോട് അടുപ്പമുള്ള അഞ്ച് എം.എല്‍.എമാര്‍ പറഞ്ഞു. ആരുടെയും നിര്‍ദേശപ്രകാരമല്ല, സ്വന്തം ചെലവിലാണ് ഇവിടെ കഴിയുന്നത്. ഇന്നു രാത്രിയില്‍ത്തന്നെ ഇവിടെനിന്നു തിരിച്ചുപോകും. പനീര്‍സെല്‍വത്തിന്റെ നിലപാടുമാറ്റത്തിനു പിന്നിലെന്താണെന്നറിയില്ല. വി.കെ.ശശികലയെ ജനറല്‍ സെക്രട്ടറിയാക്കാനും മുഖ്യമന്ത്രിയാക്കാനും മുന്‍കൈയെടുത്തത് പനീര്‍സെല്‍വമായിരുന്നു. പെട്ടെന്നുള്ള നിലപാടുമാറ്റത്തിനു പിന്നിലെന്താണെന്നറിയില്ല. കാട്ടുമാര്‍കോവില്‍ എംഎല്‍എ മുരുകുമാരന്‍ പറഞ്ഞു. എം.എല്‍.എമാര്‍ തടവിലാണെന്നും 30 എം.എല്‍.എമാര്‍ നിരാഹാരത്തിലാണെന്നുമുള്ള വാര്‍ത്തകള്‍ വന്ന പശ്ചാത്തലത്തിലാണ് പ്രതികരണവുമായി എം.എല്‍.എമാര്‍ രംഗത്തെത്തിയത്. അതേസമയം ചെന്നൈ പോണ്ടിച്ചേരി റൂട്ടിലുള്ള തീരദേശ റിസോര്‍ട്ടിലേക്ക് പുറത്ത് നിന്ന് ആരേയുംകടത്തിവിടുന്നില്ല. അണ്ണാഡി.എം.കെയുടെ നിരീക്ഷണത്തിലാണ് റിസോര്‍ട്ട്. എം.എല്‍.എമാരും അവരുമായി ബന്ധപ്പെട്ടവരുംമാത്രമാണ് ഇവിടെ ഉള്ളത്. രാവിലെ തന്നെ ഇവിടെയുള്ള ടൂറിസ്റ്റുകളേയും ഒഴിപ്പിച്ചിരുന്നു. അതേസമയം, എംഎല്‍എമാര്‍ക്ക് ഭീഷണിയുണ്ടെന്ന് അണ്ണാ ഡിഎംകെ വക്താവ് ഡി.വളര്‍മതി ആരോപിച്ചു. അതിനാലാണ് ഫോണ്‍ ഓഫ് ചെയ്തുവച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.