ലോണടയ്ക്കാതെ നാടുവിട്ട മദ്യരാജാവ് വിജയ് മല്ല്യയെ പിടികൂടിയിട്ട് മതി സാധാരണക്കാരെ പാഠം പഠിപ്പിക്കാൻ വരുന്നതെന്ന് ടിക്കറ്റെടുക്കാത്ത യാത്രക്കാരി പൊലീസിനോട്. മുംബൈയിലെ സബർബൻ ട്രെയിനിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത മദ്ധ്യവയ്സക പൊലീസിന്റെ പിടിയിലായപ്പോഴാണ് സംഭവം. മദ്യരാജാവിന്റെ പക്കൽനിന്ന് 9000 കോടി രൂപ തിരിച്ചെടുക്കാൻ അധികൃതർക്ക് വയ്യെങ്കിൽ ഈ ചെറിയ കുറ്റത്തിന് 260 രൂപ പിഴയൊടുക്കാൻ തനിക്കും വയ്യെന്നായിരുന്നു സ്ത്രീയുടെ നിലപാട്. സൌത്ത്മുംബൈയിലെ ഭുലേശ്വറിലെ ഒരു ധനികകുടുംബാംഗമായ പ്രേമലത ബൻസാലിയാണ് മണിക്കൂറുകളോളം പൊലീസിനെ കുഴപ്പിച്ചത്. ഞായറാഴ്ച മഹാലക്ഷ്മി സ്റ്റേഷനിൽ നിന്നാണ് ടിക്കറ്റെടുക്കാതെ യാത്ര ചെയ്തതിന് പ്രേമലത പൊലീസ് പിടിയിലാകുന്നത്. പൊലീസുമായി 12 മണിക്കൂർ തർക്കിച്ചിട്ടൊടുവിൽ മജിസ്ട്രേറ്റിന് മുന്നിൽ എത്തിയപ്പോഴും പിഴയൊടുക്കാനാവില്ല എന്ന നിലപാടിൽ അവർ ഉറച്ചുനിന്നു. നാൽപത്തിനാലുകാരിയും രണ്ട് മക്കളുടെ അമ്മയുമായ പ്രേമലത ഒടുവിൽ ഏഴ് ദിവസം തടവുശിക്ഷ തെരഞ്ഞെടുത്തു.