കാമുകനുമായി വിവാഹപൂര്‍വ ലൈംഗിക ബന്ധം നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ക്കാണെന്ന് ബോംബെ ഹൈക്കോടതി. വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗികബന്ധം എല്ലാ കേസുകളിലും ബലാത്സംഗമായി കാണാനാകില്ലെന്നും ജസ്റ്റീസ് മൃദുല ഭട്കര്‍ നിരീക്ഷിച്ചു. വിവാഹ വാഗ്ദാനം ചെയ്ത് കാമുന്‍ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. യുവതിയുടെ കാമുകനായ 21കാരന് കോടതി ജാമ്യം അനുവദിച്ചു. പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ചാണ് പീഡിപ്പിക്കുന്നതെങ്കില്‍ അതിന് എന്തെങ്കിലും തരത്തിലുള്ള തെളിവ് ആവശ്യമാണ്. എന്നാല്‍ വിവാഹ വാഗ്ദാനം നല്‍കിയാണ് പീഡനമെന്നത് ഒരു പ്രലോഭനമായി കാണാന്‍ കഴിയില്ല. പ്രായപൂര്‍ത്തിയായ, വിദ്യാസമ്പന്നരായ പെണ്‍കുട്ടിക്ക് വിവാഹപൂര്‍വ ലൈംഗികബന്ധത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ബോധ്യമാണ്ടിയിരിക്കും. ഈ സാഹചര്യത്തില്‍ കാമുകന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറിയ ശേഷം ബലാത്സംഗ ആരോപണം ഉന്നയിച്ച് കരയുകയല്ല വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ ചെയ്യേണ്ടത്. കാമുകനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പടണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് തങ്ങളാണെന്ന് പെണ്‍കുട്ടികള്‍ മറക്കുന്നു. എന്നിട്ടും ലൈംഗിക ബന്ധത്തിന് സമ്മതിച്ച തന്റെ തീരുമാനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ അവര്‍ മടിക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി. പെണ്‍കുട്ടി വിദ്യാഭ്യാസ സമ്പന്നയല്ലെങ്കില്‍ വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധത്തെ പീഡനമായി കണക്കാക്കാം. ആള്‍മാറാട്ടം നടത്തി പുരുഷന്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുത്തുന്നതും പീഡനത്തില്‍ പെടുമെന്നും കോടതി പറഞ്ഞു. ലൈംഗിക സദാചാരവുമായി ബന്ധപ്പെട്ട ഭാണ്ഡക്കെട്ടുകള്‍ ഉപേക്ഷിക്കാന്‍ സമൂഹം തയ്യാറായിട്ടില്ലെന്നും കോടതി കൂട്ടിചേര്‍ത്തു.