നിലമ്പൂര്‍ കരുളായി വനത്തില്‍ കിടപ്പിലായ മാവോയിസ്റ്റ് നേതാക്കളെ പൊലീസ് സംഘടിതമായി വെടിവെച്ചുകൊലപ്പെടുത്തുകയായിരുന്നുവെന്ന് സംഘത്തിലുണ്ടായി എന്ന് അവകാശപ്പെടുന്ന മാവോയിസ്റ്റ് നേതാവിന്റെ വെളിപ്പെടുത്തല്‍. പ്രമോയവും രക്തസമ്മര്‍ദവും കാരണം കുപ്പു ദേവരാജ് കിടപ്പിലായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായിരുന്നു അജിതയെന്നും അക്ബര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ മാവോയിസ്റ്റ് നേതാവ് മാധ്യമങ്ങളെ ടെലഫോണില്‍ അറിയിച്ചു. തണ്ടര്‍ ബോള്‍ട്ട് സംഘം ക്യാമ്പ് വളഞ്ഞ് ആക്രോശത്തോടെ തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. ക്യാംപിലുണ്ടായിരുന്നവരോട് കീഴടങ്ങാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നില്ല. പ്രമേഹം ബാധിച്ച് കിടപ്പിലായിരുന്നു കേന്ദ്രകമ്മിറ്റി അംഗമായ കുപ്പു ദേവരാജ്. ഒരു വാഹനാപകടത്തില്‍ പരുക്കേറ്റാണ് അജിതയുടെ ശസ്ത്രക്രീയ നടന്നത്. ഇതിന് ശേഷം അവര്‍ വിശ്രമത്തിലായിരുന്നു. മറ്റുള്ളവരുടെ സഹായമില്ലാതെ ഇരുവര്‍ക്കും ഒരുകാര്യവും ചെയ്യാന്‍ കഴിയുമായിരുന്നില്ല. കാഴ്ച ശക്തിയും കുറവായിരുന്നു. ഇവരെ ശുശ്രൂഷിക്കുന്നതിനാണ് ക്യാംപില്‍ സഹപ്രവര്‍ത്തകരുണ്ടായിരുന്നത്. തോക്ക് ഭാരമുള്ള മറ്റ് എന്തെങ്കിലും വസ്തുക്കളോ എടുക്കാന്‍ പോലും ഇവര്‍ക്ക് കഴിയുമായിരുന്നില്ല. കുപ്പുദേവരാജിനും അജിതയ്ക്കും വേണ്ട മരുന്നുകളാണ് ക്യാംപിലുണ്ടായിരുന്നത്. കമാന്‍ഡോകളുടെ ആക്രമണം നടക്കുമ്പോള്‍ ആറുപേരാണ് ക്യാംപിലുണ്ടായിരുന്നത്. പൊലീസ് വെടിവെപ്പില്‍ കിടപ്പിലായവര്‍ കൊല്ലപ്പെട്ടതോടെ മറ്റുള്ളവര്‍ കാട്ടിലേക്ക് വലിഞ്ഞു. കുപ്പുദേവരാജിന്റെയും അജിതയുടെയും മൃതദേഹങ്ങള്‍ വിശദപരിശോധന നടത്തുകയാണെങ്കില്‍ അവരുടെ ആരോഗ്യനില മനസ്സിലാക്കാന്‍ കഴിയും. ക്യാംപിലെത്തി ഏകപക്ഷീയമായ വെടിവെച്ച പൊലീസ് സംഘത്തില്‍ ആന്ധ്രയില്‍നിന്നുള്ളവര്‍ കൂടിയുണ്ടെന്നാണ് സംശയിക്കുന്നതെന്നും അക്ബര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.ഏറ്റുമുട്ടലിലൂടെയാണ് ഇവരെ കൊലപ്പെടുത്തിയതെന്ന പൊലീസ് വാദത്തിന് വിരുദ്ധമാണ് മാവോയിസ്റ്റ് നേതാവിന്റെ വെളിപ്പെടുത്തലുകള്‍. പരിശോധന നടത്തിയ തണ്ടര്‍ ബോള്‍ട്ടിന് നേരെ ആദ്യം മാവോയിസ്റ്റുകളായിരുന്നുവെന്നാണ് മലപ്പുറം എസ്പി മാധ്യമങ്ങളെ അറിയിച്ചത്.