അഞ്ഞൂറ് രൂപയുടേയും ആയിരം രൂപയുടേയും നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനത്തില്‍ വലഞ്ഞ് ബലാത്സംഗത്തിനിരയായ മൂന്ന് വയസ്സുകാരി പെണ്‍കുട്ടിയും. ബെഹുസരൈ ജില്ലയിലെ ഫൂല്‍വാരിയ ഗ്രാമത്തിലായിരുന്നു അക്രമം നടന്നത്. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാന്‍ ആംബുലന്‍സ് ഡ്രൈവര്‍ വിസമ്മതിക്കുകയായിരുന്നു. മൂന്ന് മണിക്കൂറോളം ആശുപത്രി മുറ്റത്ത് പെണ്‍കുട്ടിയുടെ കുടുംബത്തിന് കാത്തിരിക്കേണ്ടി വന്നു. അസാധുവാക്കപ്പെട്ട നോട്ടുകളാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ കയ്യില്‍ ഉണ്ടായിരുന്നുള്ളു എന്നതാണ് ആംബുലന്‍സുമായി പോകാന്‍ ഡ്രൈവര്‍ വിസമ്മതിക്കാനുള്ള കാരണം. ബെഹുസരൈ ജില്ലയിലെ ഫൂല്‍വാരിയ ഗ്രാമത്തിലായിരുന്നു അക്രമം നടന്നത്. പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും പെണ്‍കുട്ടിയെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. പ്രാഥമിക ശുശ്രൂഷക്ക് ശേഷം പട്‌നയിലെ മെഡിക്കല്‍ കോളേജിലേക്ക് പെണ്‍കുട്ടിയെ മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു. പക്ഷേ ആംബുലന്‍സ് ഡ്രൈവര്‍ ഇതിന് തയ്യാറാവാതെ വരുകയായിരുന്നു. ഡീസലിനാവശ്യമായ പണവും വേതനവുമായിരുന്നു ഡ്രൈവര്‍ ആവശ്യപ്പെട്ടത്. ആരെങ്കിലും നൂറിന്റെ നോട്ട് തന്നാല്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാമെന്ന് അയാള്‍ പറയുകയും ചെയ്്തിരുന്നുവെന്ന് അവിടെയുണ്ടായിരുന്നവര്‍ പറഞ്ഞു. സര്‍ക്കാരിന്റെയാണ് ആംബുലന്‍സെങ്കിലും ഡ്രൈവര്‍മാര്‍ സ്വകാര്യമാണ് ജോലിയെടുക്കുന്നതെന്നും അവര്‍ പറഞ്ഞു. ബാങ്കുകള്‍ നേരിട്ട് നടത്തുന്ന എടിഎമ്മുകളില്‍ മാത്രമാണ് ഇപ്പോള്‍ പണം ലഭിക്കുന്നത്. പലയിടങ്ങളിലും രാവിലെ മുതല്‍ എടിഎമ്മുകളില്‍ ആളുകള്‍ തുക പിന്‍വലിക്കാന്‍ എത്തിയെങ്കിലും പണം ലഭിക്കാതെ മടങ്ങുകയായിരുന്നു. ബാങ്കുകള്‍ പണം നിറച്ച എടിഎമ്മുകളില്‍ നിന്നും നിലവില്‍ 100, 50 രൂപ നോട്ടുകളാണ് ലഭിക്കുന്നത്. നവംബര്‍ 18 വരെ 2000 രൂപ മാത്രമാണ് ഒരു ദിവസം ഒരു എടിഎം കാര്‍ഡിലൂടെ പരമാവധി പിന്‍വലിക്കാന്‍ കഴിയുന്നത്. അതിനുശേഷം 4000 രൂപവരെ പിന്‍വലിക്കാന്‍ കഴിയും. രാജ്യത്തെ എസ്ബിഐ എടിഎമ്മുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാകാന്‍ കുറഞ്ഞത് പത്തുദിവസം വേണ്ടിവരുമെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പണം തീരുന്ന മുറയ്ക്ക് നിറക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.