സൗമ്യവധക്കേസില്‍ പുനപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി. ഗോവിന്ദ ചാമിക്ക് കൊലക്കുറ്റമില്ല. സുപ്രീം കോടതിയില്‍ കേരളം നല്‍കിയ പുനപരിശോധന ഹര്‍ജി തള്ളിയതോടെയാണ് ഗോവിന്ദ ചാമിക്ക് വധശിക്ഷയില്ലെന്ന് ഉറപ്പായത്. നേരത്തെ വന്ന വിധിയില്‍ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നും പിഴവുണ്ടെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസില്‍ കോടതിയില്‍ ഹാജരായ മുന്‍ ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജുവിന് കോടതിയലക്ഷ്യത്തിന് നോട്ടീസ് നല്‍കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയും ജസ്റ്റീസ് കട്ജുവും തമ്മില്‍ കോടതിമുറിയില്‍ വാഗ്വാദം നടന്നു. കേരളത്തിന് വേണ്ടി അറ്റോണി ജനറല്‍ മുഗുള്‍ റോത്തഗി ഹാജരായി കട്ജുവിന്റെ വാദം കേട്ടതിനു ശേഷമാണ് കോടതി വിധി പ്രഖ്യാപിച്ചത്. സുപ്രീം കോടതി വിധിക്കെതിരേ ഫേസ്ബുക്കില്‍ കുറിപ്പെഴുതിയതിനാണ് കോടതിയലക്ഷ്യത്തിനു നോട്ടീസ് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടത്. കട്ജുവിനോട് നടപടിയെ കുറിച്ച് വല്ലതും പറയാനുണ്ടെങ്കില്‍ പറയാന്‍ കോടതി ആവശ്യപ്പെട്ടു. കോടതിയലക്ഷ്യ നടപടിയെ താന്‍ ഭയപ്പെടുന്നില്ലെന്നായിരുന്നു കട്ജുവിന്റെ മറുപടി. തുടര്‍ന്ന് കട്ജു ഈ കേസിലെ കോടതി വിധിയെ കുറിച്ച് വിമര്‍ശിക്കുകയും വിമര്‍ശനങ്ങള്‍ക്ക് മറുപടി എന്ന തരത്തില്‍ ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് മറുപടി പറയുകയും ചെയ്ത് തുടങ്ങിയതോടെയാണ് കോടതി മുറിയില്‍ നാടകീയ രംഗങ്ങള്‍ നടന്നത്. ഇതിനിടെ കട്ജുവിനെ ആരെങ്കിലും കോടതിയില്‍ നിന്ന് ഇറക്കിക്കൊണ്ടു പോകാന്‍ ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് ആവശ്യപ്പെടുകയും ചെയ്തു.സൗമ്യവധക്കേസ് വിധി തെറ്റാണെന്ന കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഹര്‍ജിയായി പരിഗണിച്ച് കട്ജുവിനോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ നേരത്തെ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കട്ജു കോടതിയില്‍ ഹാജരായത്. കൊലപാതകം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി, ഗോവിന്ദച്ചാമിയ്ക്ക് കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ റദ്ദാക്കിയത്. അതേസമയം ബലാത്സംഗം നടന്നതായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഇതിന് ഹൈക്കോടതി നല്‍കിയ ജീവപര്യന്തം ശിക്ഷയും മറ്റു വകുപ്പുകള്‍ പ്രകാരം നല്‍കിയ ശിക്ഷകളും നിലനില്‍ക്കുമെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു. ട്രെയിനില്‍ നിന്ന് വീണപ്പോള്‍ തലയിലേറ്റ ക്ഷതമാണ് സൗമ്യയുടെ മരണകാരണമായത്. എന്നാല്‍ ട്രെയിനില്‍ നിന്ന് സൗമ്യ സ്വയം ചാടിയതാണോ ഗോവിന്ദച്ചാമി തള്ളിയിട്ടതാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് കോടതി പറഞ്ഞു. ഇത് തെളിയിക്കാന്‍ പ്രോസിക്യൂഷന് ആയില്ല. ഈ സാഹചര്യത്തില്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ കൊലക്കുറ്റം ഒഴിവാക്കുകയാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. വധശിക്ഷ റദ്ദാക്കിയ വിധി പുനപരിശോധിക്കണമെന്ന ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മയും നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. 2011 ഫെബ്രുവരി ഒന്നിന് എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വള്ളത്തോള്‍ നഗറില്‍ സൗമ്യയെ ട്രെയിനില്‍നിന്നു തള്ളിയട്ടശേഷം ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. ഗുരുതരമായി പരുക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് ആശുപത്രിയില്‍ മരിച്ചു. കേസില്‍ 2011 നവംബര്‍ 11നായിരുന്നു തൃശൂര്‍ അതിവേഗ കോടതിയാണ് ഗോവിന്ദചാമിക്ക് വധശിക്ഷ വിധിച്ചത്. ദൃക്സാക്ഷികളില്ലാതിരുന്ന കേസില്‍ സാക്ഷിമൊഴികളുടേയും സാഹചര്യത്തെളിവുകളുടേയും അടിസ്ഥാനത്തിലായിരുന്നു വിചാരണ. വധശിക്ഷയ്ക്ക് പുറമെ ജീവപര്യന്തവും ഒരു ലക്ഷം രൂപയും കോടതി വിധിച്ചിരുന്നു. ഈ വിധി ഹൈക്കോടതി ശരിവെച്ചു. ഇതേതുടര്‍ന്നാണ് ഗോവിന്ദചാമി സുപ്രീംകോടതിയെ സമീപിച്ചത്.