ഡല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ പ്രതികളുടെ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമിക്കസ് ക്യൂറി രാജുരാമചന്ദ്രന്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. വിചാരണക്കോടതിയുടെ വിധിയില്‍ പോരായ്മകളുണ്ടെന്നും വധശിക്ഷ വിധിക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ശിക്ഷയെക്കുറിച്ച് പ്രതികളുടെ വിശദീകരണം തേടിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആറോളം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അമിക്കസ് ക്യൂറി എതിര്‍പ്പറിയിച്ചിരിക്കുന്നത്. കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാലു പ്രതികള്‍ വിധിക്കെതിരെ കോടതിയെ സമീപിച്ചതോടെയാണ് അമിക്കസ് ക്യൂറിയെ നിയോഗിച്ചിരുന്നത്. 2013 സെപ്റ്റംബര്‍ 11നാണ് സാകേതിലെ വിചാരണ കോടതി പ്രതികള്‍ക്ക് വധശിക്ഷ നല്‍കാന്‍ ഉത്തരവിട്ടത്. ഇത് പിന്നീട് ഡല്‍ഹി ഹൈക്കോടതിയും ശരിവെച്ചിരുന്നു. കേസില്‍ ആറു പ്രതികളുണ്ടായിരുന്നു. ഒന്നാം പ്രതി കേസ് നടക്കുന്നതിനിടെ തിഹാര്‍ജയിലില്‍ തൂങ്ങി മരിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഒരു പ്രതിയെ മൂന്നു വര്‍ഷത്തെ തടവിന് ശിക്ഷിച്ച് വെറുതെ വിടുകയായിരുന്നു. 2012 ഡിസംബര്‍ 16നായിരുന്നു ജ്യോതി സിങിനെ പ്രതികള്‍ ഓടുന്ന ബസില്‍ കൂട്ടബലാത്സംഗം ചെയ്തിരുന്നത്. ഡിസംബര്‍ 29നാണ് ജ്യോതിസിങ് മരണപ്പെട്ടത്.