വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ തനിക്കെതിരെ കേസ് എടുത്തത് കേരളത്തിൽ വരാൻ പോകുന്ന സി.പി.എം–ലീഗ് കൂട്ടുകെട്ടിന്റെ തുടക്കമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. സി.പി.എം–ലീഗ് ഗൂഢാലോചനയാണ് ഇതിനു പിന്നിൽ. കേസിനെ ധീരമായി നേരിടും. മുസ്ലിം ലീഗും കമ്മ്യുണിസ്റ്റ് പാര്‍ട്ടിയും ഒന്നിച്ചാല്‍ മലബാറില്‍ മറ്റാര്‍ക്കും സീറ്റുണ്ടാവില്ലെന്ന പാലോളി മുഹമ്മദ് കുട്ടിയുടെ വിവാദ പ്രസംഗത്തിനും ലീഗ് നേതാവ് കെ.എം. ഷാജിയുടെ ഫേസ്ബുക് പോസ്റ്റിനും ശേഷമാണ് തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഹിന്ദു വിവേചനത്തിനെതിരെ ഇനിയും ശബ്ദമുയര്‍ത്തും. താൻ മതവിദ്വേഷ പ്രസംഗങ്ങള്‍ നടത്താറില്ല. മത വിവേചനത്തിനെതിരെയും ന്യൂനപക്ഷ പ്രീണനത്തിനെതിരെയുമാണ് സംസാരിക്കാറുള്ളത്. മതവിദ്വേഷ പ്രസംഗം നടത്തുന്നു എന്ന പരാതിയിൽ കഴിഞ്ഞ ദിവസം കാസർകോട് ജില്ലാ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർ സി. ശുക്കൂർ നൽകിയ പരാതിയിലാണ് ശശികലക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്