സിപിഐ നേതാവും എംഎല്‍എയുമായ ഇഎസ് ബിജിമോളെ പാര്‍ട്ടി തരം താഴ്ത്തി. ജില്ലാ കൗണ്‍സിലിലേക്കാണ് തരംതാഴ്ത്തിയത്. ഗോഡ്ഫാദര്‍ പരാമര്‍ശത്തെ തുടര്‍ന്നാണ് നടപടി. പാര്‍ട്ടി നിര്‍വാഹക സമിതി നിര്‍ദേശം സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ചു. തനിക്ക് ഗോഡ്ഫാദര്‍ ഇല്ലാത്തതുകൊണ്ടാണ് മന്ത്രിസ്ഥാനം ലഭിക്കാതിരുന്നതെന്ന് ഇ.എസ്. ബിജിമോള്‍ ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതാണ് നടപടിക്ക് കാരണം. ഈ പരാമര്‍ശം പാര്‍ട്ടിയെ അവഹേളിക്കുന്നതാണെന്ന് വിമര്‍ശമുയര്‍ന്നിരുന്നു. തുടര്‍ന്ന് ബിജിമോളോട് വിശദീകരണം ആവശ്യപ്പെട്ടു. എന്നാല്‍, തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നായിരുന്നു എം.എല്‍.എയുടെ മറുപടി. ഇത് പാര്‍ട്ടി തള്ളി. തുടര്‍ന്ന് അടുത്തിടെ ചേര്‍ന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി ബിജിമോളെ സംസ്ഥാന കൗണ്‍സിലില്‍ നിന്നും പുറത്താക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പീരുമേട് നിന്ന് വിജയിച്ചതിനു തൊട്ടുപിന്നാലെ വന്ന അഭിമുഖത്തില്‍ പാര്‍ട്ടിക്കെതിരെ ബിജിമോള്‍ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. തന്നെ കൊലപ്പെടുത്താന്‍ ശ്രമം നടന്നിരുന്നുവെന്നും സീറ്റ് കിട്ടാതെ പോയ ഒരു നേതാവാണ് അതിനു പിന്നിലെന്നും ബിജിമോള്‍ ആരോപിച്ചു. പോളിങ് ദിവസം ഇടതുമുന്നണി പ്രവര്‍ത്തകര്‍ ഉണ്ടാക്കിയ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി ഭക്ഷ്യ വിഷബാധ ഉണ്ടാക്കാനും അതുവഴി മറ്റ് ബൂത്തുകളെ ഇതിന്റെ പ്രതിഫലനം ഉണ്ടാക്കി തന്നെ പരാജയപ്പെടുത്താനുമാണ് ശ്രമം നടന്നത്. ഇതിന് ഗൂഢാലോചന നടത്തിയവര്‍ ഒപ്പമുള്ളവര്‍ തന്നെയാണെന്നും ബിജിമോള്‍ പറഞ്ഞിരുന്നു. വിവാദ അഭിമുഖം വന്നപ്പോള്‍തന്നെ പാര്‍ട്ടി ഇടുക്കി ജില്ലാ കൗണ്‍സില്‍ ബിജിമോളോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍, സംസ്ഥാന കമ്മിറ്റി അംഗമായതിനാല്‍ അത് പിന്‍വലിച്ചു. തുടര്‍ന്നാണ് സംസ്ഥാന എക്‌സിക്യൂട്ടിവ് വിശദീകരണം ചോദിച്ചത്.