സൗമ്യ വധക്കേസില്‍ പ്രോസിക്യൂഷന് ഗുരുതര വീഴ്ച്ച പറ്റിയെന്ന് സുപ്രീകോടതി. സാക്ഷിമൊഴി വിശ്വാസത്തിലെടുത്താണ് ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഒഴിവാക്കിയത്. സംശയത്തിന്റെ കണിക പോലും ഉണ്ടെങ്കില്‍ വധശിക്ഷ നല്‍കാന്‍ കഴിയില്ല. വധശിക്ഷ നല്‍കാന്‍ 101 ശതമാനം തെളിവ് വേണം. തെളിവുകള്‍ ഉറപ്പുവരുത്തേണ്ടത് സുപ്രീംകോടതിയുടെ കടമയാണെന്നും പരമോന്നുത കോടതി വ്യക്തമാക്കി. സൗമ്യ ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ടുവെന്നാണ് സാക്ഷിമൊഴി. രണ്ട് സാക്ഷികളും ഒരുപോലെ മൊഴി നല്‍കിയിരിക്കുന്നത്. ഇത് കണക്കിലെടുത്താന്‍ ഗോവിന്ദച്ചാമി കൊല നടത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ സാക്ഷികളെയാണോ ഡോക്ടറെയാണോ വിശ്വസിക്കേണ്ടതെന്നും കോടതി ചോദിച്ചു. സാക്ഷി മൊഴികള്‍ക്കാണ് നിയമനത്തില്‍ പ്രാധാന്യമെന്നും സുപ്രീംകോടതി പറഞ്ഞു. കോടതിയുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. സൗമ്യയെ ട്രെയിനില്‍ നിന്നും എടുത്തെറിഞ്ഞെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. തെളിവു സംബന്ധിച്ച നിയമപ്രകാരം ഡോക്ടമാരുടെ നിഗമനത്തേക്കാള്‍ സാക്ഷിമൊഴിക്കാണ് പ്രാധാന്യം. സൗമ്യയുടെ മരണത്തിന് കാരണമായെന്ന് പറയുന്ന മുറിവ് ഗോവിന്ദച്ചാമിയുണ്ടാക്കിയതാണോ അതോ അത് വീഴ്ച്ചയിലുണ്ടായതാണോ എന്ന കാര്യത്തില്‍ പ്രോസിക്യൂഷന് വ്യക്തതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ നല്‍കിയ പുനപരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീംകോടതി. കേസ് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതുതുടര്‍ന്ന് ഹര്‍ജികളില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നത് ഒക്ടോബര്‍ പതിനേഴിലേക്ക് മാറ്റി. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത് കോടതി നീട്ടിയത്. തുറന്ന കോടതിയിലായിരുന്നു വാദം കേള്‍ക്കല്‍. കേസില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്കുണ്ടായ വീഴ്ച്ച അന്വേഷിക്കണമെന്ന് സൗമ്യയുടെ അമ്മ ആവശ്യപ്പെട്ടു. ഇക്കാര്യം താന്‍ മുമ്പേ പറഞ്ഞിരുന്നു. നീതി ലഭിക്കുമെന്ന് ഇപ്പോഴും പ്രതീക്ഷയുണ്ടെന്നും പ്രോസിക്യൂഷനെ വിമര്‍ശിച്ചുള്ള കോടതി പരാമര്‍ശം വന്നതിന് പിന്നാലെ അവര്‍ പ്രതികരിച്ചു. സൗമ്യയെ ട്രെയിനില്‍ നിന്നും തള്ളിയിട്ടെന്നായിരുന്നു വിചാരണക്കോടതിയിലും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ സൗമ്യ ചാടി രക്ഷപ്പെടുന്നത് കണ്ടുവെന്നാണ് നാലാം സാക്ഷിയുടേയും 40-ാം സാക്ഷിയുടേയും മൊഴികള്‍. മൊഴികളിലേയും പ്രോസിക്യൂഷന്‍ വാദത്തിലേയും വൈരുധ്യം ചൂണ്ടിക്കാട്ടിയാണ് കോടതി നേരത്തെ കൊലക്കുറ്റം റദ്ദാക്കിയത്. 2011 ഫെബ്രുവരി ഒന്നിന് എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വള്ളത്തോള്‍ നഗറില്‍ സൗമ്യയെ ട്രെയിനില്‍നിന്നു തള്ളിയട്ടശേഷം ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. ഗുരുതരമായി പരുക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് ആശുപത്രിയില്‍ മരിച്ചു. കേസില്‍ 2011 നവംബര്‍ 11നായിരുന്നു തൃശൂര്‍ അതിവേഗ കോടതിയാണ് ഗോവിന്ദചാമിക്ക് വധശിക്ഷ വിധിച്ചത്. ദൃക്സാക്ഷികളില്ലാതിരുന്ന കേസില്‍ സാക്ഷിമൊഴികളുടേയും സാഹചര്യത്തെളിവുകളുടേയും അടിസ്ഥാനത്തിലായിരുന്നു വിചാരണ. വധശിക്ഷയ്ക്ക് പുറമെ ജീവപര്യന്തവും ഒരു ലക്ഷം രൂപയും കോടതി വിധിച്ചിരുന്നു. ഈ വിധി ഹൈക്കോടതി ശരിവെച്ചു. ഇതേതുടര്‍ന്നാണ് ഗോവിന്ദചാമി സുപ്രീംകോടതിയെ സമീപിച്ചത്. വിചാരണ കോടതിയിലും ഹൈക്കോടതിയിലും ഗോവിന്ദച്ചാമിക്കു വേണ്ടി ഹാജരായ ബി.എ.ആളൂര്‍ തന്നെയാണ് സുപ്രീം കോടതിയിലും ഹാജരായത്. സംഭവവുമായി ബന്ധമില്ലെന്നും തന്നെ കുടുക്കുകയായിരുന്നുവെന്നുമായിരുന്നു കോടതിയിലെ ഗോവിന്ദച്ചാമിയുടെ പ്രധാന വാദം. ഗോവിന്ദചാമിയെ കുറ്റക്കാരനാക്കിയത് മാധ്യമ വിചാരണ ആണെന്നും ആളൂര്‍ കോടതിയില്‍ വാദിച്ചു.