ബീഫ് തിന്നതിനുള്ള ശിക്ഷയായാണ് തങ്ങളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതെന്ന് അക്രമികള്‍ പറഞ്ഞതായി മേവതില്‍ രണ്ടാഴ്ച മുമ്പ് കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി. ‘അവര്‍ ഞങ്ങളോടു ചോദിച്ചു ബീഫ് കഴിച്ചിട്ടുണ്ടോയെന്ന്. ഇല്ലെന്ന് ഞങ്ങള്‍ മറുപടി പറഞ്ഞു, പക്ഷെ അവര്‍ പറഞ്ഞു അക്കാരണം കൊണ്ടാണ് ഞങ്ങളെ ശിക്ഷിക്കുന്നതെന്ന്.’ യുവതി പറയുന്നു. 20 കാരിയായ യുവതിയും അവരുടെ ബന്ധുവായ 14 കാരിയുമാണ് ബലാത്സംഗത്തിന് ഇരയായത്. ആഗസ്റ്റ് 24ന് അവരുടെ വീട്ടില്‍വെച്ചായിരുന്നു സംഭവം. അമ്മാവനെയും അമ്മായിയെയും കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയും ചെയ്തിരുന്നു. അതേസമയം യുവതിയോ ബന്ധുക്കളോ നേരത്തെ ഇത്തരമൊരു ആരോപണം ഉന്നയിച്ചിട്ടില്ല എന്നാണ് ഇതിനെക്കുറിച്ച് പൊലീസ് പറയുന്നത്. കൂട്ടബലാത്സംഗത്തിന് ഗോസംരക്ഷണ സമിതിയുമായി ബന്ധമുണ്ടെന്നതിന് യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. തുടക്കത്തില്‍ ഇവര്‍ക്കെതിരെ ബലാത്സംഗക്കേസുമാത്രമായിരുന്നു എടുത്തത്. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് കൊലപാതകക്കുറ്റം ചുമത്തിയത്. കഴിഞ്ഞ കുറച്ചുമാസമായി ഗോസംരക്ഷണ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും വലിയ തോതിലുള്ള അക്രമങ്ങള്‍ ഈ മേഖലയില്‍ ഉണ്ടായിട്ടുണ്ട്. ജൂണില്‍ ബീഫ് കടത്തി എന്നാരോപിച്ച് ഒരു ലോറി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവമുണ്ടായിരുന്നു. മേവത് ഹൈവേയിലെ ബിരിയാണി കടയ്‌ക്കെതിരെയും ഇവര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് കട റെയ്ഡു ചെയ്തിരുന്നു.