ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് അനുകൂല തീരുമാനമെടുത്ത ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ തള്ളി ബി.ജെ.പി നേതൃത്വം. സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വ്യക്തിപരമായ അഭിപ്രായമാണെന്ന് പാര്‍ട്ടി വക്താവ് ജെ.ആര്‍ പത്മകുമാര്‍ പറഞ്ഞു. പാര്‍ട്ടി പറയുന്നതാണ് പാര്‍ട്ടിയുടെ നിലപാടെന്നും ശബരിമലയിലെ സ്ത്രീ പ്രവേശനം തീരുമാനിക്കേണ്ടത് തന്ത്രിയും ഭക്തരും ദേവസ്വം ബോര്‍ഡുമാണെന്നും പത്മകുമാര്‍ പറഞ്ഞു. സുരേന്ദ്രന്റെ അഭിപ്രായം പാര്‍ട്ടി വേദിയില്‍ ചര്‍ച്ച ചെയ്യേണ്ടതാണെങ്കില്‍ ചര്‍ച്ച ചെയ്യുമെന്നും പദ്മകുമാര്‍ വിശദമാക്കി. കെ. സുരേന്ദ്രനെതിരെ ശോഭാ സുരേന്ദ്രനും രംഗത്തു വന്നു. ശബരിമല സ്ത്രീ പ്രവേശനത്തെ കുറിച്ച് ചര്‍ച്ച നടത്തുമ്പോള്‍ വേദത്തെക്കുറിച്ചും ഉപനിഷത്തിനെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും ആധികാരികമായി പഠിച്ച ശേഷം മാത്രം രാഷ്ട്രീയക്കാര്‍ അഭിപ്രായം പറഞ്ഞാല്‍ മതിയെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തന്റെ പാര്‍ട്ടി എന്നുളളതല്ല. ഓരോ വ്യക്തിയും മെന്‍സസ് പീരിഡില്‍ ഒരു സ്ത്രീക്ക് ഉണ്ടാകുന്ന ശാരീരികമായിട്ടുളള അവസ്ഥാന്തരത്തെക്കുറിച്ച് കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവായിട്ടുളള ഒരു പുരുഷനും അത് പ്രതിപാദിക്കാന്‍ സാധ്യമല്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് കെ. സുരേന്ദ്രന്‍ രംഗത്ത് വന്നിരുന്നത്. ആര്‍ത്തവം പ്രകൃതി നിയമമാണെന്നും സെമറ്റിക് മതങ്ങളിലെ പോലെ കടുംപിടുത്തം ഹിന്ദു സമൂഹം ഒരിക്കലും കാണിക്കാറില്ലെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പറഞ്ഞിരുന്നു. മണ്ഡലമകര വിളക്ക് കാലത്തിലെ തിരക്ക് ഒഴിവാക്കാനായി എല്ലാ ദിവസവും നടതുറക്കാമെന്ന അഭിപ്രായം ഹൈന്ദവ നേതൃത്വം പരിഗണിക്കണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു.