ഫോണിലൂടെ വിവഹമോചനം നടത്തിയ കേസിൽ സുപ്രീം കോടതി കേന്ദ്രസർക്കാറിന്റെയും ദേശീയ വനിതാ കമീഷന്റെയും വിശദീകരണമാവശ്യപ്പെട്ട് നോട്ടീസയച്ചു. കേസിൽ വിധി പുറപ്പെടുവിക്കാൻ കഴിയില്ലെന്നും യുവതിക്ക് പൊലീസിൽ പരാതിപ്പെടുകയോ ബോംബെ ഹൈകോടതിയിൽ ഹേബിയസ് കോർപസ് ഹരജി നൽകുകയോ ചെയ്യാമെന്നുമാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂർ അധ്യക്ഷനായ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. കുട്ടികളെ വിട്ടുകിട്ടുന്നതിന് നിയമപരമായ മാർഗങ്ങൾ അവലംബിക്കാനും യുവതിയോട് നിർദേശിച്ചിട്ടുണ്ട്. ദുബൈയിൽ ജോലി ചെയ്യുന്ന ഭർത്താവ് തന്നെ േഫാൺ വഴി മുത്വലാഖിലൂടെ വിവാഹമോചനം ചെയ്തതിനെതിരെയാണ് യുവതി സുപ്രീംകോടതിയെ സമീപിച്ചത്. ഭർത്താവ് ബലമായി കൊണ്ടുപോയ നാല് കുട്ടികളെ തിരികെ നൽകാൻ നടപടിയെടുക്കണമെന്നും ഇന്ത്യൻ ഭരണഘടന വിഭാവന ചെയ്യുന്ന മൗലികാവകാശം ലംഘിക്കുന്നതിനാൽ 1937ൽ നിലവിൽ വന്ന മുസ്ലിം വ്യക്തി നിയമത്തിലെ സെക്ഷൻ 2 നിരോധിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്. യുവതിയുടെ ഭർത്താവ് മറ്റൊരു വിവാഹത്തിലേർപ്പെടുന്നത് തടയാൻ ഇവർ ബീഹാറിലെ ജഹാനാബാദ് കോടതിയെയും സമീപിച്ചിരുന്നു. എന്നാൽ നാലു വിവാഹം കഴിക്കാൻ മുസ്ലിം പുരുഷന് അധികാരമില്ലേയെന്നും അത് തടയാൻ ശ്രമിക്കുന്നതെതെന്തിനെന്നുമാണ് കോടതി ചോദിച്ചത്.