തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശം. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ തങ്ങള്‍ക്കെതിരെയുള്ള വിമര്‍ശങ്ങള്‍ ഉള്‍കൊള്ളണമെന്ന് ജയലളിതക്ക് സുപ്രീംകോടതി താക്കീത് നല്‍കി. തമിഴ്‌നാട്ടിലെ നേതാകള്‍ക്കെതിരെ ജയലളിത സമര്‍പ്പിച്ച അപകീര്‍ത്തിക്കേസില്‍ വാദം കേള്‍ക്കവെയാണ് പരാമര്‍ശം.‘പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയായ താങ്കള്‍ വിമര്‍ശങ്ങളെ നേരിടണം. അപകീര്‍ത്തി കേസുകള്‍ക്ക് വേണ്ടി ഭരണസംവിധാനത്തെ ദുരുപയോഗം ചെയ്യുന്ന ഏക സംസ്ഥാനമാണ് തമിഴ്‌നാടെന്നും കോടതി വിമര്‍ശിച്ചു. നിയമം ദുരുപയോഗം ചെയരുതെന്നും മാനനഷ്ടക്കേസ് നല്‍കി ജനാധിപത്യ അവകാശങ്ങള്‍ തടയരുതെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. അഞ്ച് വര്‍ഷത്തിനിടെ 200 മാനനഷ്ട കേസുകളാണ് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. 55 കേസുകള്‍ മാധ്യമങ്ങക്കെതിരെയും 85 കേസുകള്‍ ജയലളിതയുടെ പ്രധാന എതിരാളികളായ ഡി.എം.കെയ്‌ക്കെതിരെയുമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിനെതിരെ 68 കേസുകളാണ് ജയലളിത ഫയല്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 28 എണ്ണം മാനനഷ്ട കേസുകളാണ്. ജയലളിതയ്ക്കും പാര്‍ട്ടിക്കെതിരെയും വിജയകാന്ത് നടത്തിയ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണിത്. കഴിഞ്ഞ വര്‍ഷം ചെന്നൈയിലുണ്ടായ വെള്ളപ്പൊക്കം സര്‍ക്കാര്‍ ഉണ്ടാക്കിയതാണെന്നത് അടക്കമുള്ള പരാമര്‍ശങ്ങള്‍ ജയലളിതയെ ചൊടിപ്പിച്ചിരുന്നു.