എസ്.സി സ്ഥാനാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്ത സീറ്റ് ലക്ഷ്യമിട്ട് എസ്.സി സ്ത്രീകളെ തേടി രാഷ്ട്രീയ നേതാക്കളുടെ വിവാഹപരസ്യം. 2017ലെ യു.പി തെരഞ്ഞെടുപ്പില്‍ എസ്.സി വിഭാഗങ്ങള്‍ക്കായി മാറ്റിവെച്ചിരിക്കുന്ന അലിഗഢ് ജില്ലയിലെ ഇഗ്ലാസ് മണ്ഡലം ലക്ഷ്യമിട്ടാണ് ഇത്തരം പരസ്യവുമായി രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു. ‘പൊതുജന താല്‍പര്യാര്‍ത്ഥമാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയത്. പക്ഷെ ഇഗ്ലാസ് എസ്.സി സ്ഥാനാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്തതാണ്. ഞാനാണെങ്കില്‍ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടയാളും. വിദ്യാസമ്പന്നയായ ഒരു എസ്.സി പെണ്‍കുട്ടിയെ വിവാഹം കഴിക്കാനാണ് എന്റെ ആഗ്രഹം. സ്ത്രീധനമൊന്നും വേണ്ട.’ എന്നാണ് ഇത്തരത്തില്‍ പരസ്യം നല്‍കിയവരില്‍ ഒരാളായ റണ്‍വീര്‍ സിങ് പറയുന്നത്. തനിക്ക് ഇതിനകം പത്ത് ഓഫറുകള്‍ ലഭിച്ചതായും അദ്ദേഹം പറയുന്നു. മൂന്നു മാസം മുമ്പ് ഇവിടുത്തെ ബി.ജെ.പി നേതാവായ മേഘരാജ് സിങ് ഒരു ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിച്ചിരുന്നു. ‘ഭാര്യയിലൂടെ എന്റെ രാഷ്ട്രീയ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കും’ എന്നാണ് അദ്ദേഹം പറഞ്ഞതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് ആദ്യ ഭാര്യയില്‍ നിന്നും വിവാഹമോചനം നേടിയശേഷമായിരുന്നു ഇയാളുടെ വിവാഹം. ‘രാം മന്ദിര്‍ പ്രക്ഷോഭത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നു. പക്ഷെ സീറ്റ് സംവരണം ചെയ്യപ്പെട്ടതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായില്ല. ഒരു എം.എല്‍.എയാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇപ്പോള്‍ എന്റെ ഭാര്യയിലൂടെ ഞാന്‍ ആ ജീവിതം നയിക്കും.’ എന്നാല്‍ മേഘ്‌രാജ് സിങ് പറഞ്ഞത്. ഇഗ്ലാസില്‍ തന്നെ രാഷ്ട്രീയ ലോക് ദള്‍ നേതാവ് ഹര്‍ചരണ്‍ സിങ് വിവാഹം കഴിച്ചത് എസ്.സി വിഭാഗത്തില്‍പ്പെട്ട സുലേഖ ചൗധരിയെന്ന സ്ത്രീയെയാണ്. 12 വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇഗ്ലാസില്‍ തന്റെ ഭാര്യയെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തണമെന്ന ആവശ്യവുമായി ഇയാള്‍ രംഗത്തുവന്നിട്ടുണ്ട്. 25 വര്‍ഷത്തേക്ക് സംവരണ മണ്ഡലമായി പ്രഖ്യാപിച്ചതാണ് ഇഗ്ലാസ്. പത്തുവര്‍ഷം ഇതിനകം തന്നെ കഴിഞ്ഞു, ‘ 2017ല്‍ എന്റെ ഭാര്യയായിരിക്കും എന്റെ രാഷ്ട്രീയ മുഖം’ എന്നും ഹര്‍ചരണ്‍ പറയുന്നു.ഇങ്ങനെയൊക്കെ പറയുന്നുണ്ടെങ്കിലും തന്റെ വിവാഹത്തിനു പിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങളൊന്നുമുണ്ടായിരുന്നില്ല എന്നാണ് ഹര്‍ചരണ്‍ പറയുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പേ വിവാഹിതരായതാണ് തങ്ങള്‍. ഇപ്പോള്‍ തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഭാര്യവഴി പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുന്നു എന്നേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.