പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദമായ ബലൂചിസ്താന്‍ പ്രസ്താവനയെ പിന്തുണച്ച് ബലൂച് സ്റ്റുഡന്‍റ് ഒാർഗനൈസേഷൻ (ആസാദ്) ചെയർപേഴ്സൻ കരിമ ബലൂച് രംഗത്ത്. "ബലൂചി വനിതകള്‍ ഇന്ത്യൻ പ്രധാനമന്ത്രിയെ തങ്ങളുടെ സഹോദരനായാണ് കണക്കാക്കുന്നതെന്ന്" രക്ഷാ ബന്ധന്‍ ദിനത്തിൽ കരിമ ട്വീറ്റ് ചെയ്തു. മോദിക്ക് പിന്തുണ പ്രഖ്യാപിക്കുന്ന വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ബലൂചിസ്താൻ വിഷയം ഉയർത്തി കൊണ്ടുവന്നതിൽ നരേന്ദ്ര മോദിക്ക് നന്ദി പറയുന്നു. തങ്ങളുടെ സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടി ഇന്ത്യയും ലോകവും സഹായിക്കുമെന്നാണ് പ്രതീക്ഷ. ആ വിശ്വാസം ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല. ബലൂചിസ്താനിൽ പാകിസ്താൻ നടത്തുന്ന യുദ്ധകുറ്റങ്ങളെ എതിർക്കണമെന്നും ട്വീറ്റിലൂടെ കരിമ ആവശ്യപ്പെടുന്നു. സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബലൂചിസ്താനിലെ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളെ പരസ്യമായി പിന്തുണച്ചത്. ഇന്ത്യയും മാധ്യമങ്ങളും ബലൂചിസ്താനിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ശബ്ദിക്കാന്‍ മാത്രമല്ല, ബലൂച് സ്വാതന്ത്ര്യ പ്രക്ഷോഭത്തെ പിന്തുണക്കാനും ശ്രമിക്കുമെന്നായിരുന്നു പ്രസംഗത്തില്‍ പരാമര്‍ശിച്ചത്.