‘ഞാന്‍ ഉറപ്പിച്ചിരുന്നു, എനിക്ക് ഇനി ഒരൊറ്റ ലക്ഷ്യമേയുള്ളു. നീതി വേണം., എന്റെ ഗതി മറ്റൊരു പെണ്ണിന് കൂടി വരരുത്’. ഉത്തര്‍പ്രദേശിലെ 24കാരിയായ പീഡന ഇരയുടെ വാക്കുകളാണിത്. ജോലിക്ക് നില്‍ക്കുന്ന വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് സഹോദരനുമായി പോകുന്നതിന് ഇടയിലാണ് കാറിലെത്തിയ സംഘം 13ആം വയസില്‍ ഇവരെ തട്ടിക്കൊണ്ടുപോയത്. 17 മുതല്‍ 19 വരെ പ്രായമുള്ള നാല് പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഗൗരവ് ശുക്ല എന്ന ഉന്നത രാഷ്ട്രീയ സ്വാധീനമുള്ള കുടുംബാംഗമാണ് കേസിലെ പ്രധാന പ്രതി. ഇയാളുടെ വര്‍ക്ക് ഷോപ്പ് കെട്ടിടത്തിലെത്തിച്ച് പെണ്‍കുട്ടിയെ മണിക്കൂറോളം പീഡിപ്പിക്കുകയും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ചെയ്തു. സിഗററ്റ് വെച്ച് ശരീരമാസകലം പൊള്ളിച്ച നിലയിലാണ് പെണ്‍കുട്ടിയെ പിന്നീട് നാട്ടുകാര്‍ കണ്ടെത്തിയത്. ഈ 13 വയസുകാരി നീതിക്ക് വേണ്ടി പോരാടിയത് നീണ്ട 11 വര്‍ഷം. കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നത് വരെ പോരാട്ടം തുടര്‍ന്നാണ് ഈ പെണ്‍കുട്ടി മാതൃകയായത്. കേസിലെ പ്രതിയും ഉന്നത കുടുംബത്തിലെ അംഗവുമായ വ്യക്തിയേയും 10 വര്‍ഷം കോടതി ശിക്ഷിച്ചതിന് ശേഷം മാത്രമാണ് കേസില്‍ നിന്നും പിന്‍മാറാന്‍ ഈ പെണ്‍കുട്ടി തയ്യാറായത്. 11 വര്‍ഷത്തിനിടയില്‍ ആറ് തവണ പെണ്‍കുട്ടി പ്രത്യേക വിചാരണ നേരിട്ടു. 36 തവണ നേരിട്ട് കോടതിയില്‍ ഹാജരാവുകയും ചെയ്തു. വിചാരണക്കിടയില്‍ പെണ്‍കുട്ടിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. പിന്നീട് ഓടിപോവുന്ന പെണ്‍കുട്ടികള്‍ക്കായുള്ള റസ്‌ക്യൂം ഹോമിലേക്ക് മാറ്റി. ഇപ്പോഴും പ്രതികളുടെ ആക്രമണം ഭയന്ന് പൊലീസ് സംരക്ഷണയിലാണ് പെണ്‍കുട്ടി. ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരായ അക്രമം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. ഓരോ 30 മിനുട്ടിലും ഒരു സ്ത്രീ ബലാത്സംഗത്തിനിരയാവുന്നതായാണ് കണക്ക്. ഇന്ത്യയിലെ കോടതികളില്‍ ഇപ്പോഴും ബലാത്സംഗത്തിനിരയാകുന്ന പെണ്‍കുട്ടി നേരിടേണ്ടത് വലിയ കടമ്പകളാണെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ പറയുന്നു. ഇതിനിടയിലാണ് താന്‍ അനുഭവിക്കേണ്ടി വന്ന യാതന മറ്റൊരു പെണ്ണും അനുഭവിതക്കരുതെന്ന് ശപഥമെടുത്ത് നീണ്ട 11 വര്‍ഷക്കാലം നിയമത്തിന് വേണ്ടി പോരാടിയ പെണ്‍കുട്ടി മാതൃകയാവുന്നത്.