കേരളത്തിൽ വിധവകളുടെ എണ്ണം വർധിച്ച് വരുന്നു. കേരളത്തിൽ സ്തീകളുടെ ആയുർദൈർഘ്യം പുരുഷന്മാരേക്കാൾ 4-5 വയസ്സ് കൂടുതലാണ്. വിവാഹ പ്രായത്തിലുള്ള അന്തരം കൂടി കണക്കിലെടുക്കുമ്പോൾ ഭർത്താവിന്റെ മരണ ശേഷം 5 മുതൽ 10 വർഷത്തേക്ക് സ്തീകൾ ജീവിച്ചിരിക്കാൻ സാധ്യതയുണ്ട്. ഇപ്പോൾ അറുപത് വയസ്സു കഴിഞ്ഞ സ്തീകളിൽ 58.6% വിധവകളാണ് എന്നാൽ 60 വയസ്സ് കഴിഞ്ഞ പുരുഷന്മാരിൽ കേവലം 12% പേർ മാത്രമാണ് വിഭാര്യരായിട്ടുള്ളത്. പ്രായാധിക്യമുള്ള സ്തീകളുടെ ആരോഗ്യം പുരുഷന്മേരെക്കാൾ മോശമായിരിക്കും. അണുകുടുംബ വ്യവസ്ഥിതിയിലേക്ക് കേരളം മാറിക്കഴിഞ്ഞിരിക്കുന്നതിനാൽ വിധവകളെ സംരക്ഷിക്കാൻ ബന്ധുക്കളൂടെ സഹായവുമുണ്ടാവില്ല. സർക്കാർ ജോലിയിൽ നിന്നും വിരമിച്ചവർക്ക് മാത്രമാണ് പെൻഷൻ ആനുകൂല്യവും മറ്റും ലഭിക്കുന്നത്. ഒറ്റപ്പെട്ട് കഴിയേണ്ടിവരുന്ന വിധവകൾ നിരവധി ചൂഷണങ്ങൾക്കും പീഡനങ്ങൾക്കും ഇരയാവുന്നു. ഇതെല്ലാം പരിഗണിച്ച് കേരളത്തിലെ വിധവകളൂടെ സംരക്ഷണത്തിനായി വിവിധ പദ്ധതികൾ സർക്കാരും പൊതു സമൂഹവും ആവിഷ്കരിച്ച് അടിയന്തിര പ്രാധാന്യം നൽകി നടപ്പിലാകേണ്ടതാണ്.