പോണ്ടിച്ചേരി സര്‍വകലാശാല വൈസ്ചാന്‍സലര്‍ ചന്ദ്രാ കൃഷ്ണമൂര്‍ത്തിയെ ജോലിയില്‍ നിന്നും പിരിച്ചുവിടാന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ അനുമതി ലഭിച്ചതായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയ വൃത്തങ്ങള്‍. പോണ്ടിച്ചേരി സര്‍വകലാശാല വി.സി ഗുരുതരമായ അക്കാദമിക തട്ടിപ്പുകള്‍ നടത്തിയെന്ന് വസ്തുതാ അന്വേഷണ കമ്മിറ്റി കണ്ടെത്തിയിരുന്നു. ജൂണ്‍ 26നാണ് ചന്ദ്രാ കൃഷ്ണമൂര്‍ത്തിയെ പിരിച്ചു വിടണമെന്നുള്ള ശുപാര്‍ശ മാനവ വിഭവശേഷി മന്ത്രാലയം രാഷ്ട്രപതിയുടെ മുന്നില്‍ വെച്ചത്. ആരോപണങ്ങളെ തുടര്‍ന്ന് 2015 ഓഗസ്റ്റില്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഇപ്പോള്‍ നിര്‍ബന്ധിത അവധിയിലുള്ള ഇവര്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ആറ് കുറ്റങ്ങളാണ് വി.സിക്ക് എതിരെയുള്ളത്. ശ്രീലങ്കയിലെ സര്‍വകലാശാലയില്‍ നിന്നുള്ള അവരുടെ പി.എച്ച്.ഡി ബിരുദം വ്യാജമാണെന്നത് കൂടാതെ ഒരു പുസ്തകം മാത്രമാണ് അവര്‍ എഴുതിയിട്ടുള്ളതെന്നും കമ്മിറ്റി കണ്ടെത്തി. ഈ സര്‍വകലാശാല തന്നെ വ്യാജമാണ്. മൂന്ന് പുസ്തകങ്ങള്‍ പ്രസീദ്ധീകരിച്ചിട്ടുണ്ട് എന്ന് അവകാശപ്പെട്ടിരുന്ന അവര്‍ ഒമ്പത് പി.എച്ച്.ഡി വിദ്യാര്‍ത്ഥികളുടെ ഗൈഡ് ആയിരുന്നു. 25 പേപ്പറുകള്‍ എഴുതിയിട്ടുണ്ട് എന്ന വാദവും പൊളിഞ്ഞു. ഒരു പേപ്പര്‍ മാത്രമാണ് അവര്‍ എഴുതിയിട്ടുള്ളത്. അതും 75 ശതമാനവും കോപ്പിയടിയുമാണ്. പോണ്ടിച്ചേരി സര്‍വകലാശാലയുടെ വി.സി ആകുന്നതിന് മുമ്പ് അവര്‍ പ്രൊഫസര്‍ പദവി വഹിച്ചിരുന്നുവെന്ന അവകാശവും തെളിയിക്കപ്പെട്ടില്ല. പുറത്താക്കപ്പെടുന്നതോടെ കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഒരു സര്‍വകലാശാലയിലും ചന്ദ്രാ കൃഷ്ണമൂര്‍ത്തിക്ക് ജോലി ചെയ്യാന്‍ സാധിക്കില്ല. രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 2013ലാണ് പോണ്ടിച്ചേരി സര്‍വകലാശാലയുടെ ആദ്യ വനിതാ വി.സിയായി ചന്ദ്രാ കൃഷ്ണമൂര്‍ത്തി നിയമിതയായത്. സര്‍വകലാശാലയിലെ കടുത്ത വിദ്യാര്‍ഥി പ്രക്ഷോപങ്ങളെ തുടര്‍ന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയാണ് അന്വേഷണ കമ്മീഷനെ നിയമിച്ചത്. പഞ്ചാബ് സര്‍വകലാശാലയുടെ മുന്‍ വി.സി ജയ് രൂപ് സിംഗ്, മുന്‍ ഉദ്യോഗസ്ഥയായ നിതാ ചൗധരി, ഇന്ത്യന്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്‍ ഡയറക്ടറായ കെ.എന്‍ ചന്ദ്രശേഖരന്‍ പിള്ള എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങള്‍.