2008 മലേഗാവ് സ്‌ഫോടനകേസില്‍ തടവില്‍ കഴിയുന്ന പ്രതി സാധ്വി പ്രഗ്യാ സിങ് ഠാക്കൂറിന്റെ ജാമ്യാപേക്ഷ എന്‍.ഐ.എ കോടതി തള്ളി. കേസില്‍ പ്രഗ്യാ സിങ്ങിനെ ഒഴിവാക്കി ദേശീയ അന്വേഷണ ഏജന്‍സി പുതിയ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലായിരുന്നു ഇവര്‍ ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ പ്രഗ്യാ സിങ്ങിന് ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കേസില്‍ സാധ്വിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നായിരുന്നു എന്‍.ഐ.എയുടെ വാദം. പ്രഗ്യാ സിംഗ് ഉള്‍പ്പെടെ ആറു പ്രതികള്‍ക്കായിരുന്നു. എന്‍.ഐ.എ ക്ലീന്‍ ചിറ്റ് നല്‍കിയത്. കേസില്‍ അറസ്റ്റിലായ പ്രഗ്യാ സിങ് ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലാണ് ഇപ്പോള്‍ ഉള്ളത്. കേസിലെ പ്രതികള്‍ക്കു മേല്‍ ചുമത്തിയിരുന്ന മക്കോക്ക( മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട്)യും എന്‍.ഐ.എ. പിന്‍വലിച്ചിരുന്നു. ഇവര്‍ക്കെതിരെ ഇനിയുള്ള നടപടികള്‍ യു.എ.പി.എ. പ്രകാരമായിരിക്കും. 2008 സപ്തംബര്‍ 28ന് മഹാരാഷ്ട്രയിലെ മലേഗാവില്‍ നടന്ന സ്‌ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെടുകയും 79 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തിനു പിന്നില്‍ ഹിന്ദുത്വ അനുകൂല സംഘടനയായ അഭിനവ് ഭാരതാണെന്നു കണ്ടത്തുകയും പ്രഗ്യ ലെഫ്റ്റനന്റ് കേണല്‍ ശ്രീകാന്ത് പുരോഹിത് ഉള്‍പ്പെടെ പന്ത്രണ്ടുപേര്‍ക്കതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡായിരുന്നു ആദ്യം കേസ് അന്വേഷിച്ചത്. 2008 ലെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കാരെയ്ക്കായിരുന്നു അന്വേഷണച്ചുമതല. ശ്രീകാന്ത് പുരോഹിതും സാധ്വി പ്രജ്ഞയും സംജോധാ എക്‌സ്പ്രസ് സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ സ്വാമി അസീമാനന്ദയെ സന്ദര്‍ശിച്ചതായും സ്‌ഫോടനം ആസൂത്രണം ചെയ്‌തെന്നുമായിരുന്നു അന്വേഷണസംഘത്തിന്റെ കണ്ടത്തല്‍. എന്നാല്‍ പ്രജ്ഞക്കെതിരെ മതിയായ തെളിവുകളില്ലെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍. സാധ്വി പ്രഗ്യാ സിങ്ങിന് ജാമ്യം നല്‍കരുതെന്ന ആവശ്യവുമായി ഇക്കഴിഞ്ഞ 17 ാം തിയതി സ്‌ഫോടനത്തില്‍ പരിക്കേറ്റ ബിലാല്‍ എന്ന 64 കാരനായ ആള്‍ കോടതിയെ സമിപിച്ചിരുന്നു. കേസില്‍ കക്ഷി ചേരാന്‍ ജഡ്ജി എസ്.ഡി ടേക്കലേ ഇദ്ദേഹത്തിന് അനുമതിയും നല്‍കി.എന്‍.ഐ.എ സമര്‍പ്പിച്ച കുറ്റപത്രം നിരസിക്കണമെന്ന ആവശ്യവും ഇദ്ദേഹം മുന്നോട്ടുവെച്ചിരുന്നു.