സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി 21 വയസുകാരിയായ രേഷ്‌മ മറിയം റോയി വിജയിച്ചു. കോന്നി അരുവാപ്പുലം പഞ്ചായത്തിലെ പതിനൊന്നാം വാർഡിലാണ് രേഷ്‌മ മത്സരിച്ചത്. കുടുംബാംഗങ്ങളെല്ലാം കോൺഗ്രസ് ആഭിമുഖ്യമുളളവരാണെങ്കിലും കുട്ടിക്കാലം മുതലേ ഇടത് ആഭിമുഖ്യമുളള രേഷ്‌മ സിപിഐ എം സ്ഥാനാർത്ഥിയായാണ് മത്സരിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രായപരിധി 21 വയസാണ്. നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിനമായിരുന്ന നവംബർ 19ന് തലേന്ന് നവംബർ 18നാണ് രേഷ്‌മയ്‌ക്ക് 21 വയസ് തികഞ്ഞത്. ജനങ്ങളുടെ പ്രശ്‌നങ്ങൾ ഓരോയിടത്തും ചെന്ന് തന്റെ ഡയറിയിൽ കുറിച്ചെടുത്ത് അവ പരിഹരിക്കാൻ ശ്രമിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകിയായിരുന്നു രേഷ്‌മയുടെ പ്രചാരണം. കോന്നി വിഎൻഎസ് കോളേജിലെ എസ്എഫ്ഐ അംഗമായിരുന്ന രേഷ്‌മ ഇപ്പോൾ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവുമാണ് രേഷ്‌മ.