അധ്യാപികയും സാമൂഹ്യപ്രവർത്തകയുമായ ഷീന ജോസ് (55) നിര്യാതയായി. രോഗബാധിതയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പുലർച്ചെ മൂന്നോടെയായിരുന്നു അന്ത്യം. തൃശ്ശൂൂർ എം.എഡ് കോളേജിൽ അധ്യപികയാണ്. പരിസ്ഥിതിയും രാഷ്ട്രീയവും സജീവ ചർച്ചാവിഷയങ്ങളായ ബദൽ ചിന്താവേദിയായ 'പാഠഭേദ'ത്തിെൻറ മുഴക്കമുള്ള ശബ്ദമായിരുന്നു അവർ.കേരളത്തിലെ ഫെമിനിസ്‌റ്റ് പ്രസ്ഥാനങ്ങളുടെ ആദ്യകാല പ്രവർത്തകയായിരുന്നു.തൃശൂരിലെ ചേതന എന്ന സ്‌ത്രീവാദി സംഘത്തിന് നേതൃത്വം നൽകിയവരിൽ പ്രധാനിയുമാണ്. നാടക, സിനിമ പ്രവർത്തകനായ കെ സി സന്തോഷ് കുമാറാണ് ഭർത്താവ്. തൃശൂര് ഭാഷയുടെ നർമത്തോടെ സാധാരണക്കാര്‍ക്ക് മനസ്സിലാവുന്ന ഭാഷയിലായിരുന്നു ഏത് കാഠിന്യമുള്ള വിഷയവും അവതരിപ്പിച്ചിരുന്നത്.കേരളത്തെ മുന്നോട്ടു ചലിപ്പിച്ച ഫെമിനിസ്റ്റ് രാഷ്ട്രീയം കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചവരായിരുന്നു ഷീനയെന്ന് സാഹിത്യകാരി സാറ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു. 1990കളില്‍ കേരളത്തില്‍ വച്ച് സംഘടിപ്പിച്ച ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ ദേശീയ സമ്മേളനം മുതല്‍ പ്രധാനപ്പെട്ട എല്ലാ സ്ത്രീ മുന്നേറ്റങ്ങളിലും ഷീന പങ്കുവഹിച്ചിട്ടുണ്ട്. സാംസ്‌കാരിക രാഷ്ട്രീയ സംഘടനകളുമായും പ്രസ്ഥാനങ്ങളുമായും ബന്ധപ്പെട്ട് വിവിധ സമര പരിപാടികളിലും ശില്പശാലകളിലും യാത്രകളിലും സജീവ സാന്നിധ്യമായി. പശ്ചിമഘട്ട രക്ഷായാത്രയിലും പെരിങ്ങോം സമരത്തിലും ജനകീയ ആരോഗ്യ പ്രസ്ഥാനത്തിലുമെല്ലാം നേതൃത്വപരമായ ഇടപെടല്‍ ഷീന നടത്തിയിരുന്നു. ഏഴിമലയില്‍ നിന്നും ബലിയപാല്‍ സമരത്തിലേക്ക് ഷീന ജോസ് അടക്കമുള്ള പരിസ്ഥിതി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നടത്തിയ ഐക്യദാര്‍ഢ്യ യാത്ര ചരിത്രത്തിെൻറ ഭാഗമായി. കേരളത്തിലെ ആദ്യത്തെ മൂന്ന് ഫെമിനിസ്റ്റ് പ്രസ്ഥാനങളില്‍ ഒന്നായ ചേതനയുടെ പ്രസിഡണ്ട് ആയിരുന്നു ഷീന ജോസ്.സൂര്യനെല്ലി വിഷയത്തിലടക്കം സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങളിലെല്ലാം ഷീന ജോസും ചേതനയും സംഘവും ശക്തമായ പ്രതിഷേധ പരിപാടികളുമായി രംഗത്തുണ്ടായിരുന്നു. തിരുവനന്തപുരത്തും കോഴിക്കോടും പ്രവര്‍ത്തിച്ചിരുന്ന സംഘടനകളുമായും (പ്രചോദന, ബോധന, മാനുഷി) ബദല്‍ മാധ്യമ ഇടപെടലുകളായ പാഠഭേദം, വാക്ക് തുടങ്ങിയ മാഗസിനുകളുടെ പ്രവര്‍ത്തനങ്ങളിലും ഷീന തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.