സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരായി നടക്കുന്ന ബലാൽസംഗ-പോക്സോ കേസുകളുടെ വിചാരണകൾ വേഗത്തിലാക്കുവാൻ സംസ്ഥാനത്ത് സജ്ജമാക്കുന്ന ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതികളിൽ അഞ്ചെണ്ണം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നെയ്യാറ്റിൻകര, ആലുവ, തിരൂർ, മഞ്ചേരി, ഹോസ്‌ദുർഗ് എന്നിവിടങ്ങളിലാണ് പുതിയ കോടതികൾ. പ്രത്യേക കോടതികളുടെ അഭാവത്തിൽ പോക്‌സോ കേസുകൾ കെട്ടിക്കിടക്കുകയും വിധി നീണ്ടു പോവുകയും ചെയ്യുന്നത് ഒഴിവാക്കാനാണ് ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതികൾ സർക്കാർ സ്‌ഥാപിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ 'സ്ത്രീ സുരക്ഷാ മിഷൻ' പദ്ധതിയനുസരിച്ചാണ് കോടതികൾ സ്‌ഥാപിക്കുന്നത്. വൈകിട്ട് 3നാണ് ഉദ്‌ഘാടനം . സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായി അജിത് തങ്കയ്യ(നെയ്യാറ്റിൻക്കര), യമുന പി ജി(ആലുവ), എ സോമസുന്ദരൻ(മഞ്ചേരി), മജീദ അബ്‌ദുൾ മജീദ്(തിരൂർ), ബിന്ദു പി (ഹോസ്‌ദുർഗ്) എന്നിവരെ സർക്കാർ നിയമിച്ചു 14 ജില്ലകളിലായി 28 ഫാസ്റ്റ്ട്രാക്ക് കോടതികൾ സ്ഥാപിക്കാനാണ് ഹൈക്കോടതിയോട് സംസ്ഥാന സർക്കാർ നിർദ്ദേശിച്ചത്. ആവശ്യമായ ഫണ്ടും അനുമതിയും സർക്കാർ ലഭ്യമാക്കുകയും കോടതികൾ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ ഹൈക്കോടതി കണ്ടെത്തുകയും ചെയ്തു. ഇവയിൽ 17 കോടതികളുടെ പ്രവർത്തനം ഈ വർഷം ജൂലൈ 1 മുതൽ ആരംഭിച്ചു . ശേഷിച്ച 11 കോടതികളിൽ അഞ്ചെണ്ണമാണ് ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കുന്നത്.