മെഡിക്കൽ കോളേജിലെ സ്‌ട്രോക്ക് യൂണിറ്റുകൾ സമഗ്ര സ്‌ട്രോക്ക് സെന്ററുകളാക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. സ്‌ട്രോക്ക് കാത്ത് ലാബ് ഉൾപ്പെടെ നൂതന സൗകര്യങ്ങൾ ഒരുക്കും. ജില്ലാ, ജനറൽ ആശുപത്രികളിൽ സ്‌ട്രോക്ക് ഒപി, സ്‌ട്രോക്ക് ഐപി, സ്‌ട്രോക്ക് ഐസിയു, സ്‌ട്രോക്ക് റീഹാബിലിറ്റേഷൻ സജ്ജീകരിക്കാൻ നടപടി സ്വീകരിച്ചു. 24 മണിക്കൂറും തടസ്സം കൂടാതെ സിടി സ്‌കാൻ റിപ്പോർട്ട് നൽകാൻ എച്ച്എൽഎല്ലുമായി സഹകരിച്ച് ടെലി റേഡിയോളജി സംവിധാനവും നടപ്പാക്കി. ഒമ്പത് ജില്ലാ, ജനറൽ ആശുപത്രികളിൽ സ്‌ട്രോക്ക് യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ട്. ശേഷിക്കുന്ന ഇടങ്ങളിലും ഉടൻ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.