കേരള സംഗീത നാടക അക്കാഡമിയുടെ ഓൺലൈൻ നൃത്തോത്സവത്തിൽ മോഹിനിയാട്ടം അവതരിപ്പിക്കാൻ അപേക്ഷ നൽകിയ തനിക്ക് അക്കാഡമി അനുമതി നിഷേധിച്ചെന്നും ഇത് ലിംഗവിവേചനമാണെന്നുമുള്ള കലാഭവൻ മണിയുടെ സഹോദരൻ ഡോ.ആർ എൽ വി രാമകൃഷ്ണന്റെ ആരോപണത്തിനെതിരെ അക്കാഡമി ചെയർപേഴ്സൺ കെ പി എ സി ലളിത. ആര്‍എല്‍വി രാമകൃഷ്ണന്റെ പ്രസ്താവന അവാസ്തവവും ദുരുദ്ദേശപരവും അക്കാഡമിയെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതുമാണെന്ന് ലളിത പ്രസ്താവനയിൽ കുറ്റപ്പെടുത്തി. അമിതമായി ഉറക്കഗുളിക ഉള്ളില്‍ ചെന്ന നിലയില്‍ ഡോ. ആർ എൽ വി രാമകൃഷ്ണനെ ഇന്ന് വൈകീട്ട് അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഗീത നാടക അക്കാഡമിയുടെ വിവേചനം സംബന്ധിച്ച് ആർഎൽവി രാമകൃഷ്ണന്റെ ആരോപണം വലിയ തോതിൽ ചർച്ച ചെയ്യപ്പെടുകയും അക്കാഡമി ജാതി-ലിംഗ വിവേചനം കാണിക്കുകയാണ് എന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനു പിന്നാലെയാണ് കെപിഎസി ലളിത ഇക്കാര്യങ്ങള്‍ നിഷേധിച്ചു കൊണ്ട് രംഗത്ത് വന്നിടുള്ളത്. നൃത്തം ഉള്‍പ്പെടെ മറ്റു പല പരിപാടികളെ സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചയോ, അപേക്ഷ ക്ഷണിക്കലോ, തീരുമാനമോ ഇതു വരെ ഉണ്ടായിട്ടില്ല. അതുകൊണ്ട്, ആര്‍.എല്‍.വി. രാമകൃഷ്ണന്‍ എന്ന വ്യക്തിയുടെ അപേക്ഷ തിരസ്‌ക്കരിച്ചു എന്നും അത് ജാതി-ലിംഗ വിവേചനമാണ് എന്നുമുള്ള വാദം വസ്തുതാവിരുദ്ധവും തികച്ചും ദുരുദ്ദേശപരവും, അക്കാദമിക്ക് അപകീര്‍ത്തിപരവുമാണ്, കെപിഎസി ലളിത പ്രസ്താവനയില്‍ പറഞ്ഞു. ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ ഞാന്‍ സെക്രട്ടറിയോട് ആര്‍.എല്‍.വി. രാമകൃഷ്ണന് മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം കൊടുക്കണമെന്ന് ആവശ്യപ്പെട്ടു എന്നതും ഞാനും, സെക്രട്ടറിയും തമ്മില്‍ നടത്തി എന്ന് രാമകൃഷ്ണന്‍ അവകാശപ്പെടുന്ന സംഭാഷണം ഞാന്‍ ആര്‍.എല്‍.വി. രാമകൃഷ്ണനോട് പറഞ്ഞു എന്ന അദ്ദേഹത്തിന്‍റെ പ്രസ്താവനയും തീര്‍ത്തും സത്യവിരുദ്ധമാണ്. ഓൺലൈൻ നൃത്തോത്സവത്തിന് പിന്നിലെ സദുദ്ദേശത്തെ കളങ്കപ്പെടുത്തുക എന്ന രാഷ്ട്രീയ ലക്ഷ്യം തന്നെയാണ് ഇത്തരമൊരു വ്യാജവാര്‍ത്ത നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നതിന് പിന്നില്‍ എന്ന കാര്യം നിസ്സംശയമായി കാണാന്‍ കഴിയുമെന്നും കെ പി എ സി ലളിത അഭിപ്രായപ്പെട്ടു. മോഹിനിയാട്ടം പുരുഷന്മാര്‍ക്ക് അവതരിപ്പിക്കാന്‍ പറ്റില്ലെന്ന മുട്ടാന്യായങ്ങള്‍ പറഞ്ഞ് ലിംഗവിവേചനമാണ് അക്കാദമി സെക്രട്ടറി തന്നോട് പ്രകടിപ്പിച്ചതെന്നും രാമകൃഷ്ണന്‍ വ്യക്തമാക്കി. അതേസമയം കലാഭവന്‍ മണി നേരിട്ടിരുന്ന ജാതി വിവേചനം തന്നെയാണ് താനും ഇപ്പോള്‍ നേരിട്ടതെന്നും ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, താന്‍ കലാരംഗത്ത് വന്നകാലം മുതല്‍ ഇത് നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ പി എ സി ലളിതയുടെ പ്രസ്താവന: കേരള സംഗീത നാടക അക്കാദമിയുമായി ബന്ധപ്പെട്ട് അടുത്ത ഏതാനും ചില ദിവസങ്ങളിലായി സാമൂഹ്യ മാധ്യമങ്ങളിലും ചുരുക്കം പത്രമാധ്യമങ്ങളിലുമായി ചില അപവാദ പ്രചരണങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയുണ്ടായി. ആര്‍.എല്‍.വി. രാമകൃഷ്ണന്‍ എന്ന ഒരു നൃത്തകലാകാരന്‍ അദ്ദേഹത്തിന് അക്കാദമി സംഘടിപ്പിക്കുന്ന 'സര്‍ഗ്ഗഭൂമിക' എന്ന ഓണ്‍ലൈന്‍ പരിപാടിയില്‍ 'മോഹിനിയാട്ടം' പരിപാടി അവതരിപ്പിക്കുന്നതിന് അവസരം നല്കണമെന്ന് കാണിച്ച് രേഖാമൂലം അക്കാദമിയില്‍ അപേക്ഷ നല്കിയെന്നും എന്നാല്‍ അദ്ദേഹത്തിന് അതിനുള്ള അവസരം നിഷേധിച്ചു എന്നും ദളിതനായതുകൊണ്ടുള്ള വിവേചനമാണ് ഇത് എന്നും മറ്റുമുള്ള ചില തികച്ചും അവാസ്തവവും ദുരുദ്ദേശപരവുമായ ആരോപണങ്ങളാണ് അദ്ദേഹം സോഷ്യല്‍ മീഡിയകളിലൂടെ ഉന്നയിച്ചു കാണുന്നത്. 2. കോവിഡ് 19 കാലത്ത് പൊതുപരിപാടികള്‍ സംഘടിപ്പിക്കാനുള്ള പരിമിതി ചെറിയ തോതിലെങ്കിലും തരണം ചെയ്യാന്‍ കഴിയുമോ എന്ന പരീക്ഷണമായാണ് 'സര്‍ഗ്ഗഭൂമിക' എന്ന ഓണ്‍ലൈന്‍ പരിപാടി അക്കാദമി ആരംഭിച്ചത്. അക്കാദമിയുടെ വേദി ഉപയോഗിച്ച് കോവിഡ് വ്യവസ്ഥകള്‍ക്ക് കീഴ്‌പ്പെട്ടു കൊണ്ട് പരിപാടികള്‍ ചിത്രീകരണം നടത്തി, ഓണ്‍ലൈനില്‍ പ്രക്ഷേപണം ചെയ്യുതിനുള്ള ഈ സംരംഭത്തിന്, രേഖാമൂലമുള്ള അനുവാദം അക്കാദമിക്ക് ലഭിച്ചിട്ടുമുണ്ട്. 3. ഇതില്‍ നൃത്തം ഉള്‍പ്പെടെ മറ്റു പല പരിപാടികളെ സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചയോ, അപേക്ഷ ക്ഷണിക്കലോ, തീരുമാനമോ ഇതു വരെ ഉണ്ടായിട്ടില്ല. അതുകൊണ്ട്, ആര്‍.എല്‍.വി. രാമകൃഷ്ണന്‍ എന്ന വ്യക്തിയുടെ അപേക്ഷ തിരസ്‌ക്കരിച്ചു എന്നും അത് ജാതി-ലിംഗ വിവേചനമാണ് എന്നുമുള്ള വാദം വസ്തുതാവിരുദ്ധവും തികച്ചും ദുരുദ്ദേശപരവും, അക്കാദമിക്ക് അപകീര്‍ത്തി പരവുമാണ്. ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ ഞാന്‍ സെക്രട്ടറിയോട് ആര്‍.എല്‍.വി. രാമകൃഷ്ണന് മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം കൊടുക്കണമെന്ന് ആവശ്യപ്പെട്ടു എന്നതും ഞാനും, സെക്രട്ടറിയും തമ്മില്‍ നടത്തി എന്ന് രാമകൃഷ്ണന്‍ അവകാശപ്പെടുന്ന സംഭാഷണം ഞാന്‍ ആര്‍.എല്‍.വി. രാമകൃഷ്ണനോട് പറഞ്ഞു എന്ന അദ്ദേഹത്തിന്‍റെ പ്രസ്താവനയും തീര്‍ത്തും സത്യവിരുദ്ധമാണ്. 4. കോവിഡ് കാലത്ത് ഒറ്റപ്പെട്ടു പോയ കലാകാരന്മാര്‍ക്ക് സര്‍ഗ്ഗപരമായും, കുറഞ്ഞ തോതിലെങ്കിലും സാമ്പത്തികമായും സഹായം ചെയ്യുക എന്ന സര്‍ക്കാറിന്‍റെ നയസമീപനത്തിന്‍റെ ഭാഗമായാണ് 'സര്‍ഗ്ഗഭൂമിക' എന്ന ഓണ്‍ലൈന്‍ പരിപാടി ആരംഭിച്ചത്. ബഹു. സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ. എ.കെ. ബാലനാണ് ഇതു ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഇതിന്‍റെ പിന്നിലെ സദുദ്ദേശത്തെ കളങ്കപ്പെടുത്തുക എന്ന രാഷ്ട്രീയ ലക്ഷ്യം തന്നെയാണ് ഇത്തരമൊരു വ്യാജ വാര്‍ത്ത നിര്‍മ്മിച്ച് പ്രചരിപ്പിക്കുതിന് പിന്നില്‍ എന്ന കാര്യം നിസ്സംശയമായി കാണാന്‍ കഴിയും. ഈയൊരു സാഹചര്യത്തിലാണ് അക്കാദമിയുടെയും ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ എന്‍റെയും നിലപാട് വ്യക്തമാക്കുതിനായി ഈ പ്രസ്താവന ഞാന്‍ പുറപ്പെടുവിക്കുന്നത്.