കോലഞ്ചേരിയില്‍ എഴുപത്തിയഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്‌തു. സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബലാത്സംഗ ശേഷം വൃദ്ധയുടെ ശരീരമാസകലം മാരകായുധം ഉപയോഗിച്ച് മുറിപ്പെടുത്തിയിട്ടുണ്ട്. വന്‍കുടലിന് അടക്കം ഗുരുതരമായി പരുക്കേറ്റ ഇവർക്ക് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്‌ത്രക്രിയ നടത്തി. അവശയായതിനാൽ വൃദ്ധയുടെ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല കോലഞ്ചേരിക്കടുത്ത് പാങ്കോട്ടിലാണ് എഴുപത്തിയഞ്ചുവയസുള്ള വൃദ്ധയെ മൂന്നംഗ സംഘം കൂട്ടബലാത്സംഗം ചെയ്തത്. വൃദ്ധയെ ആ വീട്ടിലേക്ക് വിളിച്ചുകയറ്റുകയായിരുന്നു എന്ന് പറയുന്നു. ബലാത്സംഗ ശേഷം പ്രതികള്‍ കത്തി ഉപയോഗിച്ച് വൃദ്ധയുടെ ശരീരം മുഴുവന്‍ കീറുകയായിരുന്നുവെന്ന് കരുതുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഓർമ്മക്കുറവും മാനസികാസ്വാസ്ഥ്യവും ഉള്ള വയോധികയെ പുകയിലയും ചായയും നല്‍കാമെന്ന് പറഞ്ഞ് അയൽവാസിയായ സ്ത്രീയാണ് കൂട്ടിക്കൊണ്ടു പോയതെന്നാണ് ഇവരുടെ മകൻ പറയുന്നത്. പിന്നീട് അമ്മ വീണ് പരിക്കേറ്റെന്നും ആശുപത്രിയിലാക്കണമെന്നും ഇവർ അറിയിച്ചുവെന്നുമാണ് ഇയാൾ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം വയോധികയ്ക്ക് നേരെ നടന്നത് അതിക്രൂര ആക്രമണമെന്നാണ് വനിതാ കമ്മീഷൻ അംഗം ഷിജി ശിവജി പറയുന്നത്.വനിത കമ്മീഷൻ സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.. ബലാത്സംഗശ്രമം ആണോ നടന്നതെന്നും പരിശോധിക്കും.