നാലാം ക്ലാസ് വിദ്യാർഥിനിയെ സ്‌കൂളിലെ ശുചിമുറിയിൽ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ബിജെപി നേതാവായ അധ്യാപകന്റെ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തളളി. കടവത്തൂരിലെ കുറുങ്ങാട്ടുകുനിയിൽ പത്മരാജന്റെ (പപ്പൻ–-42) ജാമ്യാപേക്ഷയാണ് ജഡ്‌ജി പി എൻ വിനോദ് തള്ളിയത്. നേരത്തെയും ഇയാളുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടയിലാണ് പ്രതി ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. അധ്യാപകനുപുറമെ മറ്റൊരാളും വിദ്യാർഥിനിയെ പീഡിപ്പിച്ചതായി ആക്ഷേപമുണ്ടായി. അധ്യാപകരും പ്രദേശവാസികളും ഉൾപ്പെടെ മുപ്പതിലേറെപ്പേരുടെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തി. ക്ലിനിക്കൽ സൈക്കോളജിസ്‌റ്റും കൗൺസിലർമാരും അടങ്ങുന്ന സംഘവും ക്രൈംബ്രാഞ്ചിനെ സഹായിക്കാനുണ്ട്. പീഡനത്തിനിരയായ വിദ്യാർഥിനിയിൽനിന്നും സഹപാഠിയിൽനിന്നും ഇവർ വിവരങ്ങൾ ശേഖരിച്ചു. പാനൂർ പാലത്തായി യുപി സ്‌കൂൾ അധ്യാപകനും ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റും എൻടിയു ജില്ലാ നേതാവുമാണ് പത്മരാജൻ. പോക്സോ നിയമപ്രകാരം കേസെടുത്ത് ഒരു മാസത്തിനുശേഷമാണ് പ്രതിയെ ഒളിവുകേന്ദ്രത്തിൽനിന്ന് പിടിച്ചത്.