കഴിഞ്ഞ ദിവസമാണ് ഓടുമേഞ്ഞ വീടിനു മുകളിൽ മൊബൈൽ ഫോണും പിടിച്ചിരുന്ന് പഠിക്കുന്ന വിദ്യാർത്ഥിനിയുടെ ചിത്രം വൈറലായത്. മലപ്പുറം കോട്ടക്കലിൽ നടന്ന സംഭവം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. ഏറെ വൈകാതെ തന്നെ ചിത്രത്തിലെ വിദ്യാർത്ഥിനിയെ തേടി കോളുകൾ പ്രവഹിച്ചു. ഇവരിൽ സ്ഥലം എം.പി ഇ.ടി. മുഹമ്മദ് ബഷീറും എം.എൽ.എ ആബിദ് ഹുസൈൻ തങ്ങളും ഉൾപ്പെട്ടിരുന്നു. കോളജ് അധ്യാപകരും പ്രിൻസിപ്പലും വിളിച്ച് കാര്യം അന്വേഷിച്ചു. തുടർന്നാണ് മൊബൈൽ കമ്പനികൾ കണക്ഷനുമായി എത്തിയത്. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനായി പുരപ്പുറത്ത് കയറിയ നമിതക്ക് സൗജന്യ ഹൈ സ്പീഡ് കണക്ഷനുമായി നെറ്റ്വർക്ക് കമ്പനികൾ. എയർടെല്ലും ജിയോയുമാണ് നമിതക്ക് സൗജന്യ നെറ്റ്വർക്ക് കണക്ഷനുമായി രംഗത്തെത്തിയത്. ജിയോ മൂന്നു മാസത്തെ സൗജന്യ ഹൈ സ്പീഡ് കണക്ഷനാണ് നമിതക്ക് നൽകിയത്. എയർടെല്ലും സമാന കണക്ഷൻ ഓഫർ ചെയ്തു. ചില അറ്റകുറ്റപ്പണികൾ നടത്തിയ ജിയോ നെറ്റ്വർക്ക് ശരിയാക്കി നമിതക്ക് ഒരു പുതിയ സിം കാർഡ് നൽകി. കോട്ടയ്ക്കൽ അരീക്കൽ ചെട്ട്യാർപടിയിലെ നാരായണൻ കുട്ടി – ജിജ ദമ്പതികളുടെ മകളായ നമിത കുറ്റിപ്പുറം കെ.എം.സി.ടി ആർട്സ് ആൻഡ് സയൻസ് കോളേജിലെ മൂന്നാം വർഷ ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥിനിയാണ്. കൊവിഡ് പശ്ചാത്തലത്തിൽ ആരംഭിച്ച് ഓൺലൈൻ ക്ലാസുകൾക്ക് മികച്ച നെറ്റ്വർക്ക് കണക്ഷൻ വേണം. പക്ഷേ, വീട്ടിൽ ആ സൗകര്യമില്ല. ഇതേ തുടർന്നാണ് നമിത പുരപ്പുറത്തു കയറിയത്. പുരപ്പുറ പഠനത്തിൻ്റെ ചിത്രം സഹോദരി നയന വാട്സാപ്പ് സ്റ്റാറ്റസാക്കിയതോടെയാണ് വൈറലായത്. മുൻപ് പല തവണ അഭ്യർത്ഥിച്ചിട്ടും മോശം നെറ്റ്വർക്ക് ശരിപ്പെടുത്താൻ കൂട്ടാക്കാതിരുന്ന ഇൻ്റർനെറ്റ് സേവനദാതാക്കൾ മുൻ കയ്യെടുത്ത് ഇപ്പോൾ കണക്ഷൻ ശരിപ്പെടുത്തുമെന്നറിയിച്ചത് .