സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

അഗസ്ത്യാര്‍കൂട മല കയറാന്‍ ഇത്തവണ 170 സ്ത്രീകള്‍

വിമെന്‍ പോയിന്‍റ് ടീം

ബോണക്കാട് ഫോറസ്റ്റ് പിക്കറ്റ് സ്റ്റേഷനില്‍നിന്ന് മൂന്നു സ്ത്രീകളടങ്ങുന്ന116 അംഗ സംഘം പുറപ്പെട്ടതോടെ ഈ വര്‍ഷത്തെ അഗസ്‌ത്യാര്‍കൂട സന്ദര്‍ശനത്തിന് തുടക്കമായി. ഇത്തവണ ആകെ 3600 പേരാണ് മലകയറുക. ഇതില്‍ 170 പേർ സ്ത്രീകളാണ്. രണ്ടുപേര്‍ വിദേശികളും. സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന നല്‍കില്ലെന്ന അറിയിപ്പുണ്ടെങ്കിലും ഇത്തവണ സ്‌ത്രീ പങ്കാളിത്തം കൂടുതലാണ്‌. കഴിഞ്ഞ തവണ 103 പേരാണ് മല ചവിട്ടിയത്.  കഴിഞ്ഞ വർഷമാണ്‌ ആദ്യമായി സ്ത്രീകള്‍ക്ക് അഗസ്‌ത്യാർകൂട ട്രക്കിംഗിന് അനുമതി നല്‍കിയത്.

   ഫെബ്രുവരി 18 വരെ നീളുന്ന സന്ദര്‍ശനകാലത്ത്  പ്രത്യേകം പരിശീലനം സിദ്ധിച്ച 32 ഗൈഡുകളും വനപാലകരും സന്ദര്‍ശകര്‍ക്ക് വഴികാട്ടികളാവും. പത്തുപേരടങ്ങുന്ന ഓരോ ഗ്രൂപ്പിനും ഒരു ഗൈഡിന്റെ സേവനം ലഭ്യമാകും. വന്യജീവികളുടെ സാന്നിധ്യവും വഴി ദുര്‍ഘടവുമായതിനാല്‍ 14 വയസ്സില്‍ താഴെയുള്ള കുട്ടികൾക്ക്‌ സന്ദര്‍ശനാനുമതിയില്ല.

   ലാത്തിമൊട്ട, കരമനയാര്‍,  അട്ടയാര്‍, എഴുമടക്കന്‍ തേരി, അതിരുമല  എന്നിവിടങ്ങളില്‍ ഇടത്താവളം ഒരുക്കിയിട്ടുണ്ട്‌.  അതിരുമലയില്‍ മാത്രമാണ് താമസസൗകര്യമൊരുക്കിയിട്ടുള്ളത്. ബോണക്കാട് പിക്കറ്റ് സേറ്റഷന്‍, അതിരുമല ക്യാമ്പ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ക്യാന്റീന്‍ സൗകര്യവും വനം വകുപ്പ്  ഉറപ്പാക്കിയിട്ടുണ്ട്.

  രജിസ്റ്റർ ചെയ്തവർ ടിക്കറ്റ് പ്രിന്റ് ഔട്ടിന്റെ പകര്‍പ്പും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ അസ്സലും സഹിതം ബോണക്കാടുള്ള ഫോറസ്റ്റ് പിക്കറ്റ് സ്റ്റേഷനില്‍ ട്രക്കിങ് ദിവസം രാവിലെ ഏഴിന്‌ തന്നെ  എത്തണം. എട്ടുമുതല്‍ പതിനൊന്ന് വരെയാണ് സന്ദര്‍ശകരെ കയറ്റിവിടുക. സന്ദര്‍ശകര്‍ പൂജാദ്രവ്യങ്ങള്‍, പ്ലാസ്റ്റിക്, മദ്യം, മറ്റ് ലഹരി പദാര്‍ഥങ്ങള്‍ എന്നിവ കൊണ്ടുപോകുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. വനത്തിനുള്ളില്‍ പുകവലി, ഭക്ഷണം പാകം ചെയ്യല്‍ എന്നിവയും അനുവദിക്കുന്നതല്ല. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ പിഴയും തടവുമടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും