നിര്‍ഭയ പ്രതികളുടെ വധശിക്ഷ ജനുവരി 22 ന് രാവിലെ 7 മണിക്ക്. കേസിലെ നാല് പ്രതികള്‍ക്കും മരണവാറന്റ് പുറപ്പെടുവിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് മരണവാറന്റ് പുറപ്പെടുവിച്ചത്. നിര്‍ഭയയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി. അക്ഷയ് സിങ്, പവന്‍ ഗുപ്ത, വിനയ് സിങ്, മുകേഷ് സിങ് എന്നിവരെയാണ് തൂക്കിലേറ്റുക. കോടതി വിധിയില്‍ സന്തോഷവാനാണെന്ന് നിര്‍ഭയയുടെ പിതാവ് പറഞ്ഞു. 'ഈ വിധി ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ആളുകളില്‍ ഭയം ഉണ്ടാക്കും', നിര്‍ഭയയുടെ പിതാവിന്റെ വാക്കുകള്‍. കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും മരണ വാറണ്ട് നൽകിയതോടെ മകൾക്ക് നീതി ലഭിച്ചുവെന്നും നിർഭയയുടെ മാതാവ് ആശാ ദേവി പ്രതികരിച്ചു. കേസില്‍ ഒന്നാം പ്രതിയായിരുന്ന രാംസിങ് തിഹാര്‍ ജയിലില്‍ വെച്ച് തൂങ്ങി മരിച്ചു. പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതി 2015 ല്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി. ഡല്‍ഹി കൂട്ട ബലാത്സംഗം നടന്ന് 7 വര്‍ഷത്തിനു ശേഷമാണ് വിധി നടപ്പാക്കുന്നത്. സുപ്രീം കോടതിയില്‍ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിക്കുമെന്ന് പ്രതികളുടെ അഭിഭാഷകനായ എ പി സിങ് പറഞ്ഞു.